ആലപ്പുഴ: റേഷൻ കടകളിലെ അരിക്ഷാമം പൊതുവിപണിയിലെ അരി പൊള്ളിക്കുന്നു. വെള്ള പുഴക്കലരിക്കാണ് ക്ഷാമമേറെ. കുത്തരി ലഭ്യതയും കുറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ വിഹിതവും വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ ആരിയുടെ ലഭ്യതക്കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
എഫ്.സി.ഐ ഗോഡൗണുകളിൽ യഥാസമയം അരി എത്തിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. പി.എം.ജി.കെ.എ.വൈ അരി വിഹിതം ലഭിക്കാത്ത കാർഡ് ഉടമകൾക്ക് 15 വരെ വാങ്ങാൻ അവസരം ഉണ്ടെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിലെ ഭൂരിഭാഗം കടകളിലും കഴിഞ്ഞ മാസത്തെ അരിവിഹിതം എത്തിയിട്ടില്ല. നീല, വെള്ളക്കാർഡുകൾക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ റേഷൻ അരിയും കടകളിൽ എത്തിയില്ല. ഗോഡൗണുകളിൽ തൊഴിലാളികളും കരാറുകാരും തമ്മിലുള്ള തർക്കംമൂലം ചരക്കു നീക്കവും മന്ദഗതിയിലാണ്.
റേഷൻ കടകളിൽ ആഗസ്റ്റ് മുതൽ എത്തുന്ന അരിയുടെ 65 ശതമാനവും പച്ചരി ആയതിനാൽ കരിഞ്ചന്തയിലേക്കുള്ള ഒഴുക്കിനും വഴിതെളിഞ്ഞു. പുഴുക്കലരിയോ കുത്തരിയോ ആണ് കാർഡുടമകൾക്ക് ആവശ്യം. കേന്ദ്രത്തിൽ നിന്ന് ലഭിച്ച അരിയിൽ കൂടുതലും പച്ചരിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഗോഡൗണുകളിൽ കുത്തരിയുടെയും പുഴുക്കലരിയുടെയും സ്റ്റോക്ക് കുറവാണ്. ഈക്കാരണത്താലാണ് കേന്ദ്രം നൽകിയ പച്ചരി കാർഡുടമകൾക്ക് നൽകാൻ സിവിൽ സപ്‌ളൈസ് വകുപ്പ് തീരുമാനിച്ചത്.
# ഒത്തിരി വേണ്ട പച്ചരി
പുഴുക്കലരിയില്ലാത്തതിനാൽ പലരും റേഷൻ ഉപേക്ഷിക്കുകയാണ്. ഇക്കാര്യം റേഷൻ കടയുടമകൾ സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അരി കൂടുതലായി എത്തിക്കാൻ സിവിൽ സപ്ലൈസിനു കഴിഞ്ഞില്ല. മഞ്ഞ, പിങ്ക്, നീല കാർഡുകാർക്കെല്ലാം പച്ചരിയാണ് ഇക്കുറി കൂടുതൽ. പൊതുവിഭാഗം വെള്ളക്കാർഡുകാരുടെ എട്ടുകിലോ വിഹിതത്തിൽ ആറു കിലോയും പച്ചരിയാണ്.
# താലൂക്ക് തലത്തിൽ കമ്മിറ്റികൾ
ഭക്ഷ്യധാന്യങ്ങൾ കൃത്യമായി റേഷൻകടകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഭക്ഷ്യധാന്യ വിതരണം സുഗമമാക്കാൻ താലൂക്ക് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. ഒരുപഞ്ചായത്തിൽ വാതിൽപ്പടി വിതരണം പൂർത്തീകരിച്ച ശേഷമേ അടുത്ത പഞ്ചായത്തിൽ വിരണം നടത്താവൂ. തൂക്കി ബോദ്ധ്യപ്പെടുത്തി വേണം കൈമാറാനെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ കരാറുകാർ, എഫ്.സി.ഐ, സപ്ളൈകോ, റേഷൻ വ്യാപാരി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |