നാഗർകോവിൽ: ജ്യൂസിൽ വലിയ അളവിൽ ഡോളോ ഗുളിക കലർത്തി ആഗസ്റ്റ് 22ന് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പി കളഞ്ഞതിനാൽ ശ്രമം പാളി. ഷാരോൺ പഠിച്ചിരുന്ന കന്യാകുമാരി ജില്ലയിലെ നെയ്യൂർ സി.എസ്.ഐ കോളേജിലെത്തിയശേഷം കുഴിത്തുറ പഴയ പാലത്തിൽ വച്ചാണ് ജ്യൂസ് ചലഞ്ച് നടത്തിയെന്ന് കോളേജിലടക്കം നടത്തിയ തെളിവെടുപ്പിനിടെ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
അന്ന് ഷാരോണുമായി ബൈക്കിൽ അഴകിയ മണ്ഡപത്ത് താൻ പഠിക്കുന്ന കോളേജിന് സമീപത്തെത്തി. അവിടെ കടയിൽ നിന്ന് രണ്ട് ബോട്ടിൽ ജ്യൂസ് വാങ്ങി. ശേഷം ഷാരോണിന്റെ കോളേജിലേക്ക് പോയി. സുഹൃത്തുക്കളെ പരിചയപ്പെട്ടു. തുടർന്ന് ടോയ്‌ലറ്റിൽ പോകണമെന്ന് പറഞ്ഞ് സമീപത്തെ ആശുപത്രി ടോയ്ലെറ്രിൽ കയറി. അവിടെ വച്ചാണ് തലേന്ന് കുതിർത്ത് സൂക്ഷിച്ചിരുന്ന ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ജ്യൂസ് വാങ്ങിയ അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലെത്തിച്ചും തെളിവെടുത്തു. ഗ്രീഷ്മയെ കടയുടമ തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെ 8:30നാണ് ഗ്രീഷ്മയെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. മാസ്ക് ധരിച്ചും തലയിൽ കറുത്ത ഷാളുമിട്ടാണ് ഗ്രീഷ്മ എത്തിയത്. കൂസലില്ലാതെ ചിരിച്ചുകൊണ്ടാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. തെളിവെടുപ്പ് ഒന്നേകാലോടെ പൂർത്തിയായി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഡിവൈ.എസ്.പി ജോൺസൺ പറഞ്ഞു.
തൃപ്പരപ്പിൽ 2തവണ
മുറിയെടുത്തു
ഷാരോണുമായി രണ്ട് പ്രാവശ്യം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ ഇൻ എന്ന ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നതായി ഗ്രീഷ്മയുടെ മൊഴി. ബൈക്കിലാണ് വന്നത്. ഷാരോണിന്റെ പേരിലാണ് റൂം എടുത്തത്. 800 രൂപയായിരുന്നു വാടക. രണ്ട് തവണയും താഴത്തെ നിലയിലെ റൂം നമ്പർ രണ്ടിലായിരുന്നു താമസം. ജൂൺ 13ന് ആദ്യ തവണ രാവിലെ 10ന് എത്തി വൈകിട്ട് 4ന് മടങ്ങി. ജൂലായ് 18ന് രാവിലെ 9:30ന് എത്തി ഉച്ചയ്ക്ക് രണ്ടിന് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |