കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പരിശോധന കടുപ്പിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ്. നിത്യോപയോഗ സാധനങ്ങളുടെ പ്രത്യേകിച്ച്, അരിയുടെ വിലവർദ്ധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ലാകലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് ജില്ലയിലെ 231 മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്.
ക്രമക്കേടുകളെ തുടർന്ന് 54 കച്ചവട സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പർച്ചേസ് ബിൽ ഇൻവോയ്‌സ് എന്നിവ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, സാധനങ്ങൾ വാങ്ങിയ വിലയിലും വിൽപ്പനവിലയിലും ക്രമാതീതമായ വ്യത്യാസം കാണുക, അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ജില്ലാകളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
അരി വിലവർദ്ധന നിയന്ത്രിക്കുന്നതിനുളള വിപണി ഇടപെടൽ സർക്കാർ സജീവമാക്കിയിട്ടുണ്ട്. റേഷൻ കടകളിൽ വിതരണത്തിനുള്ള മുഴുവൻ സ്റ്റോക്കും ഈ മാസം 15 നകം എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻഗണനാ കാർഡുകൾക്ക് സാധാരണ റേഷന് പുറമേ അധികവിഹിതമായി പി.എം.ജി.കെ.എ.വൈ സ്‌കീമിൽ ആളൊന്നിന് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുണ്ട്.
നീല കാർഡുകൾക്ക് സാധാരണ റേഷന് പുറമേ അധിക വിഹിതമായി കാർഡ് ഒന്നിന് എട്ട് കിലോഗ്രാം അരിയും വെളള കാർഡുകൾക്ക് സാധാരണ റേഷനുൾപ്പെടെ കാർഡ് ഒന്നിന് പത്ത് കിലോഗ്രാം അരിയും കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഈ മാസം നൽകും. സപ്ലൈകോയുടെ വിൽപ്പനശാലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അരിവണ്ടി വഴി പത്ത് കിലോഗ്രാം അരിയും സബ്‌സിഡി നിരക്കിൽ കാർഡുടമകൾക്ക് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |