മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസുകാരനെ മദ്യപിച്ചെത്തിയ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് രാഹുൽ ഭവനത്തിൽ രാജീവാണ് മകൻ കാശിനാഥിനെ മർദ്ദിച്ചത്. ചെട്ടികുളങ്ങര ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാശിനാഥ്. കൈ കൊണ്ട് ഇയാൾ അടിക്കുന്നതും തലകൊണ്ട് മുഖത്ത് ഇടിക്കുന്നതും രാജീവിന്റെ സഹോദരൻ മൊബൈലിൽ പകർത്തി പൊലീസിൽ അറിയിച്ചു. അടി കൊള്ളുമ്പോഴെല്ലാം നിർവികാരനായി അച്ഛനൊപ്പം ഇരിക്കുന്ന കാശിനാഥിന്റെ ദൃശ്യങ്ങൾ നൊമ്പരമായി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. നേരത്തെയും ഇയാൾ മകനെ മർദ്ദിച്ചിട്ടുണ്ട്. അന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് വന്ന് വിവരങ്ങൾ ശേഖരിച്ചു മടങ്ങി. ബാലാവകാശ കമ്മിഷനും വിഷയത്തിൽ ഇടപെട്ടതാണ്. പിന്നീടും ഇയാൾ മകനെ ഉപദ്രവിക്കുന്നത് പതിവാക്കി. ഭാര്യ അകന്ന് മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ കാശിനാഥിനെ രാജീവ് കൂടെ കൂട്ടി. സഹോദരനും കുടുംബത്തിനും ഒപ്പമാണ് ഇരുവരും കഴിയുന്നത്. ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചാൽ രാജീവ് മോശമായി പെരുമാറുമെന്ന് സഹോദരൻ പറഞ്ഞു. ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. മാവേലിക്കര പൊലീസും കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |