പത്തനംതിട്ട: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഇത്തവണ 13000 പൊലിസുകാർ ഡ്യൂട്ടിക്കുണ്ടാകും . ജനുവരി 20 വരെ നീളുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ആറു ഫേസുകളായി തിരിച്ചാകും പൊലിസിനെ വിന്യസിക്കുകയെന്ന് ഡി.ജി.പി അനിൽകാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരക്കുളള സമയത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും. സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പൊലിസ് സ്റ്റേഷനുകൾ തുറന്നു. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി 11 പ്രത്യേക സുരക്ഷാ സോണുകൾ തീരുമാനിച്ചിട്ടുണ്ട്. എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ അടക്കം 134 സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാകും.. അനധികൃത പാർക്കിംഗും മറ്റ് ട്രാഫിക് നിയമലംഘനങ്ങളും തടയാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും.
ഇടത്താവളങ്ങളും പൊലിസ് നിരീക്ഷണത്തിലായിരിക്കും. രഹസ്യാന്വേഷണ വിഭാഗം, ഷാഡോ പൊലിസ്, കമാണ്ടോസ്, ദുരന്തനിവാരണ സേന എന്നിവയും പ്രവർത്തിക്കും. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി നിരീക്ഷണത്തിന് ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും. വ്യോമ, നാവിക സേനാവിഭാഗങ്ങളുടെ വ്യോമ നിരീക്ഷണവും ഉണ്ടാകും. തമിഴ്നാട്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും പൊലിസിനെ അയക്കുന്നത് സംബന്ധിച്ച് കത്തു നൽകിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ആദ്യ ഫേസിൽ സ്പെഷ്യൽ സെൽ എസ്.പി. ബി. കൃഷ്ണകുമാർ സന്നിധാനത്തും, തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി. ജി. മധുസുദനൻ പമ്പയിലും, കെ.എ.പി.കമാണ്ടന്റ് ഹേമലത നിലക്കലിലും സ്പെഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയശേഷമായിരുന്നു ഡി.ജി.പി യുടെ വാർത്താ സമ്മേളനം. എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ, സൗത്ത് സോൺ ഐ.ജി. പി. പ്രകാശ്, ഡി.ഐ.ജി ആർ. നിശാന്തിനി, ജില്ലാ പൊലിസ് മേധാവി സ്വപ്നിൽ എം. മഹാജൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |