കൊച്ചി: ക്രിയാത്മകവും ചടുലവുമായ നടപടികളിലൂടെയും പുതിയ മേഖലകൾ കണ്ടെത്തിയും മുന്നേറിയാൽ ഇന്ത്യ ലോക സാമ്പത്തികശക്തിയാകുന്ന കാലം അതിവിദൂരമല്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആഗോള സാമ്പത്തികചേരിയെ കുറിച്ചും അവ രാജ്യത്തുണ്ടാക്കാവുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ചർച്ചയിലാണ് വ്യവസായ, സാമ്പത്തിക വിദഗ്ദ്ധർ നിർദേശങ്ങളും പ്രതീക്ഷകളും പങ്കിട്ടത്.
കൊവിഡിനുശേഷം പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നതായി സിന്തൈറ്റ് ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് പറഞ്ഞു. ഭക്ഷ്യ, ചരക്കുനീക്ക മേഖല പൂർവസ്ഥിതി കൈവരിച്ചിട്ടില്ല. ഭക്ഷ്യവ്യവസായത്തിന്റെ നിലനിൽപ്പിന് ആഫ്രിക്കയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. നിർമ്മാണ മേഖലകളിൽ ശ്രദ്ധ ചെലുത്തി ഇന്ത്യയ്ക്ക് മുന്നേറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് അതുവരെയുണ്ടായിരുന്ന ധാരണകളെല്ലാം മാറ്റിയെഴുതിയെന്ന് ഗൾഫ് ന്യൂസ് ലേഖകൻ ജോ എ. സ്‌കറിയ പറഞ്ഞു. കഴിവുള്ളവരെല്ലാം ഇന്ത്യ വിട്ടുപോകുകയാണ്. അവർക്ക് മികച്ച തൊഴിൽ സാദ്ധ്യതകൾ ലഭ്യമാക്കാൻ കഴിഞ്ഞാൽ രാജ്യം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികവളർച്ചയിൽ ഇന്ത്യ യു.കെയെ മറികടന്നത് നിർണായകമായ നേട്ടമാണെന്ന് എസ്.ബി.ഐ മുൻ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ പറഞ്ഞു.സാമ്പത്തികശക്തി പശ്ചിമ രാജ്യങ്ങളിൽ നിന്ന് കൈമാറപ്പെട്ടത് ഏഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ അനുകൂല തരംഗമുണ്ടാക്കും. ആളോഹരി വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് മുന്നേറ്റം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് മോഡറേറ്ററായി. കെ.എം.എ പ്രസിഡന്റ് എൽ.നിർമ്മല അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |