ന്യൂഡൽഹി: നക്‌സൽ ഭീഷണി നേരിടാനും ആഭ്യന്തര സുരക്ഷ മെച്ചപ്പെടുത്താനും കേന്ദ്ര-സംസ്ഥാന പൊലീസ് ഏജൻസികൾക്ക് മികച്ച ഏകോപനം വേണമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
ഭീകരത, അതിർത്തി സംഘർഷങ്ങൾ, സൈബർ സുരക്ഷ, സുരക്ഷാ ഏജൻസികളുടെ സാങ്കേതിക നവീകരണം തുടങ്ങിയവ അമിത് ഷാ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ രാജ്യത്തെ സുരക്ഷാ ഏജൻസികളെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള പതിവ് യോഗമാണിത്.
ആഭ്യന്തര സുരക്ഷാ സാഹചര്യം, ഇന്റലിജൻസ് വിവര ശൃംഖല,
ഭീകരവാദത്തിന്റെയും ആഗോള ഭീകര ഗ്രൂപ്പുകളുടെയും തുടർച്ചയായ ഭീഷണികൾ, അവർക്കുള്ള ധനസഹായം, മയക്കുമരുന്ന് കടത്തും ഭീകരവാദവുമായുള്ള ബന്ധം, സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ഇടത്തിന്റെ ദുരുപയോഗം, വിദേശ ഭീകരരുടെ കടന്നുകയറ്റം തുടങ്ങിയവയുടെ പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഐ.ബി മേധാവി തപൻ ദേക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |