ന്യൂഡൽഹി: ആഭ്യന്തര കലഹത്തിനും അഴിമതിക്കും പേരു കേട്ട പാർട്ടിയാണ് കോൺഗ്രസെന്നും അവർ വികസനം കൊണ്ടുവരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയുകയും അതു നടപ്പാക്കാൻ പൂർണ ശക്തിയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും ഹിമാചൽ പ്രദേശിലെ കങ്ക്ര ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്,ബിഹാർ,ഉത്തർപ്രദേശ്,പശ്ചിമ ബംഗാൾ തുടങ്ങിയ പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് അധികാരത്തിലെത്താനാകുന്നില്ലെന്നും ഹിമാചൽ പ്രദേശിൽ ഒരിക്കലും വികസനം കൊണ്ടുവരാൻ കോൺഗ്രസിന് കഴിയില്ലെന്നും മോദി പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാർട്ടികൾ കുടുംബവാഴ്ചയിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും വേരൂന്നുമ്പോൾ നല്ല ഭരണവും ദരിദ്രരെ സഹായിക്കുന്ന നയങ്ങളുമാണ് ബി.ജെ.പിയെ വ്യത്യസ്‌തമാക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഹിമാചൽ പ്രദേശിന് സുസ്ഥിരവും ശക്തവുമായ 'ഇരട്ട എഞ്ചിൻ' സർക്കാർ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ചെയ്‌തതിന് തെളിവുണ്ട്: ഖാർഗെ
രാജ്യത്ത് കോൺഗ്രസ് 70 വർഷം ഭരിച്ചിട്ട് എന്തു ചെയ്‌തുവെന്ന് ചോദിക്കുന്ന പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഹിമാചൽ പ്രദേശിലെ റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തെളിവാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. സിംലയിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഹിമാചലിലെ റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കഴിഞ്ഞ ഏഴുവർഷത്തിനിടെ നിർമ്മിച്ചതല്ല. ഇതെല്ലാം കോൺഗ്രസ് നടപ്പാക്കിയ വികസനങ്ങളാണ്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും റാലിയിൽ സംസാരിച്ചു.നവംബർ 12ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഗുജറാത്തിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |