ട്വന്റി-20 ലോകകപ്പ്: ഇന്ത്യ - ഇംഗ്ലണ്ട് സെമി ഉച്ചയ്ക്ക് 1.30 മുതൽ
അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം നേടാനായിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന സെമി പോരാട്ടത്തിൽ ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ മാച്ച് വിന്നർമാരുടെ സംഘമായ ഇംഗ്ലണ്ടിനെ ഒരുഘട്ടത്തിലും എഴുതിത്തള്ളാനാകില്ല.
ലക്ഷ്യം ജയം മാത്രം
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ നാലാം സെമി ഫൈനലിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സൂര്യകുമാർ യാദവിന്റെ മികച്ച ഫോമാണ് ഇന്ത്യയുടെ പ്രധാന പ്ലസ് പോയിന്റ്. 360 ഡിഗ്രി ബാറ്റർ എന്ന പേര് നേടിക്കഴിഞ്ഞ സൂര്യ ഫോം തുടർന്നാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും. വിരാട് കൊഹ്ലിയും മികച്ച ഫോമിലാണ്. രാഹുൽ ഫോം കണ്ടെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്.
അതേസമയം ബാറ്റിംഗിൽ ക്യാപ്ടൻ രോഹിത് ശർമ്മ താളം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റങ്കിലും രോഹിത് ഇന്ന് കളിക്കും.ഹാർദികിൽ നിന്നും ബാറ്റുകൊണ്ടുള്ള സംഭാവന ഇന്ത്യ കൂടുതൽ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഇലവനിൽ റിഷഭ് പന്തോ, ദിനേഷ് കാർത്തിക്കൊ എന്ന കാര്യത്തിൽ മാത്രമാകും കൂടുതൽ ചർച്ചകൾ നടക്കുക. ഇംഗ്ലണ്ടിനെതിരെ യൂസ്വേന്ദ്ര ചഹൽ മികച്ച ഓപ്ഷനാണെങ്കിലും സെമിയിൽ അങ്ങനൊരു ചൂതാട്ടത്തിന് ഇന്ത്യൻ ടീം മുതിരുമോയെന്ന് കണ്ടറിയണം.
സാധ്യതാ ടീം: രാഹുൽ, രോഹിത്, വിരാട്, സൂര്യ,ഹാർദിക്, ദിനേഷ് /പന്ത്, അക്ഷർ,അശ്വൻ,ഭുവനേശ്വർ,ഷമി,അർഷ്ദീപ്.
പ്രതീക്ഷയോടെ ഇംഗ്ലണ്ട്
ഒരുഘട്ടത്തിൽ സെമി അപ്രാപ്യമായിരുന്ന ഇംഗ്ലണ്ട് സൂപ്പർ 12ലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയാണ് അവസാന നാലിൽ ഇടം നേടിയത്. ടൂർണമെന്റിൽ മികച്ച ബൗളിംഗ് നടത്തിയ മാർക് വുഡ്, ട്വന്റി-20 സ്പെഷ്യലിസ്റ്റ് ഡേവിഡ് മലൻ എന്നിവർ പരിക്കിൽ നിന്ന് മോചിതരാകാത്തതിനാൽ ഇന്ന് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയേക്കില്ലെന്നാണ് വിവരം.
വുഡിന് പകരം ക്രിസ് ജോർദാൻ ഇന്ന് കളിച്ചേക്കും. ഫിൽ സാൾട്ട് ഇന്നലെ ഏറെ നേരം നെറ്റ്സിൽ ബാറ്റ് ചെയ്തിരുന്നു. അതിനാൽ തന്നെ മലന് പകരം സാൾട്ട് ഇലവനിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സാധ്യതാ ടീം: ബട്ട്ലർ, ഹെയ്ൽസ്, മലൻ/സാൾട്ട്, സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിവിംഗ്സ്റ്റൺ, അലി,കറൻ,വോക്സ്,ജോർദാൻ,റഷീദ്.
പിച്ച് റിപ്പോർട്ട്
ഈ മാസം 4ന് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും കളിച്ച അതേ പിച്ചിലാണ് ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്രുമുട്ടുന്നത്. ഓസ്ട്രേലിയ നേടിയ 168നെതിരെ മികച്ച രീതിയിൽ ചേസ് ചെയ്ത അഫ്ഗാൻ 164 റൺസ് നേടിയിരുന്നു. ടോസ് കിട്ടുന്ന ടീം ചേസിംഗ് തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇന്ന് അഡ്ലെയ്ഡിൽ എന്നാണ് പ്രവചനം.
നോട്ട് ദ പോയിന്റ്
ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച നാല് ദ്വിരാഷ്ട്ര ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് ജയിക്കാനായി. രണ്ടെണ്ണം ഇംഗ്ലണ്ടിലും രണ്ടെണ്ണം ഇന്ത്യയിലുമായിരുന്നു.
ട്വന്റി-20 ലോകകപ്പിൽ ഇരുടീമും അവസാനം മുഖാമുഖം വന്നത് 2012ലാണ് അന്ന് ഇന്ത്യയ്ക്കായിരുന്നു ജയം. ട്വന്റി-20 ലോകകപ്പിൽ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ ജയിച്ചു.
ട്വന്റി-20യിൽ വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന താരമാകാൻ കൊഹ്ലിക്ക് 42 റൺസുകൂടി മതി.
ഇംഗ്ലണ്ട് അപകടകാരികളാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം അവർ പുറത്തെടുത്തു. മികച്ച പ്രകടനം പുറത്തെടുത്താലെ അവരെ തോൽപ്പിക്കാനാകൂ.
രോഹിത് ശർമ്മ
ഇന്ത്യൻ ക്യാപ്ടൻ
ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കും.
ജോസ് ബട്ട്ലർ
ഇംഗ്ലണ്ട് ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |