SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.16 AM IST

യതിയെ സ്നേഹിച്ച കനകരാജിന്റെ 3,​500 ഗ്രന്ഥങ്ങൾ യതി ശിഷ്യനിലേക്ക്

kanaka
കനകരാജ്

കനകരാജിന്റെ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങും

തൃശൂർ:ജീവിതദുരിതങ്ങൾക്കിടയിലും ഗുരു നിത്യചൈതന്യ യതിയുമായി കത്തിലൂടെ സൗഹൃദമുണ്ടാക്കി,​ അദ്ദേഹത്തിന്റെ രചനകൾ പുസ്തകമാക്കാൻ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ പാലക്കാട് മങ്കര പൊറയത്ത് വീട്ടിൽ കനകരാജിന്റെ (48) 3,500ഓളം ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം ഇന്ന് യതിശിഷ്യൻ ഷൗക്കത്ത് ഏറ്റുവാങ്ങും. ഒപ്പം കനകരാജിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സമാഹരിച്ച ആദ്യഗഡുവായ ഒരു ലക്ഷം രൂപയും ഇന്ന് കൈമാറും.

കനകരാജിന്റെ അമ്മ വസന്തകുമാരി, ഭാര്യ സുനിത, ഡിഗ്രി,​ പ്‌ളസ് വൺ വിദ്യാർത്ഥികളായ മക്കൾ ചിത്ര, അഭിഷേക് എന്നിവരാണ് തകർന്നുവീഴാറായ വീട്ടിലുള്ളത്.

പത്താം ക്‌ളാസുകാരനായ കനകരാജിന് ചെറുപ്പം മുതൽ വായനയിലും എഴുത്തിലുമായിരുന്നു താത്പര്യം. കാളികാവ് ക്ഷേത്രത്തിലെ കണക്കെഴുത്ത് ജോലിയിൽ നിന്നുള്ള തുച്ഛവരുമാനം പുസ്തകങ്ങൾക്കും പത്രമാസികകൾക്കുമായി ചെലവിട്ടു. മങ്കര പഞ്ചായത്ത് പ്രസിദ്ധീകരണം 'ഗ്രാമധ്വനി'യുടെ എഡിറ്ററായിരുന്നു.

യതിയുടെ അപ്രകാശിത ലേഖനങ്ങൾ 'വിഷയാനന്ദം മുതൽ പരമാനന്ദം വരെ' എന്ന പേരിൽ കനകരാജ് പുസ്തകമാക്കിയിട്ടുണ്ട്. കൈവശമുണ്ടായിരുന്ന യതിയുടെ ബാക്കി രചനകൾ പുസ്തകമാക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ മേയിലാണ് കനകരാജ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ഭാര്യ സുനിതയ്ക്ക് നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ തുച്ഛവരുമാനം മാത്രമാണുള്ളത്.

യതിയിൽ നിന്ന് തുടങ്ങിയ കനകരാജിന്റെ പഠനം മുനി നാരായണപ്രസാദിലൂടെ നടരാജഗുരുവിലും ശ്രീനാരായണ ഗുരുവിലുമെത്തി. അങ്ങനെ പരിചയത്തിലായ എഴുത്തുകാരൻ പി.ആർ.ശ്രീകുമാറിന് യതിയുടെ ബാക്കി ലേഖനങ്ങൾ കൈമാറിയത് താമസിയാതെ പുസ്തകമാകും. സുകുമാർ അഴീക്കോട്, എം.എൻ.വിജയൻ തുടങ്ങിയ പ്രമുഖരുമായും കനകരാജിന് സൗഹൃദമുണ്ടായിരുന്നു.

സാഹിത്യം, ചരിത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് കനകരാജിന്റെ ശേഖരത്തിലുള്ളത്. 1980 മുതലുള്ള പത്രമാസികകളും നൂറിലേറെ പേനകളും ഉണ്ട്.

കനകരാജിന്റെ കുടുംബം വീട് നിർമ്മാണത്തിന് സഹായം തേടുകയാണ്. അക്കൗണ്ട് നമ്പർ: 33129896596, ഐ.എഫ്.എസ്.സി എസ്ബിഐഎൻ 0002237, സുനിത വി, എസ്.ബി.ഐ മങ്കര ശാഖ.

പുസ്തകങ്ങൾ ഏറ്റെടുക്കുന്നതിലും പ്രധാനം കുടുംബത്തെ സഹായിക്കലാണ്. വയനാട്ടിലെ ഇബ്രാഹിം ഇക്ക നൽകിയ സ്ഥലത്ത് ഒരുക്കുന്ന 'ഒരിടം' ആശ്രമത്തിലെ ലൈബ്രറിയിലേക്ക് ഇവ കൊണ്ടുപോകും.

ഷൗക്കത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAKARAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.