SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 PM IST

കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി,​ സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി

gg

തിരുവനന്തപുരം : കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. സംസ്ഥാന സാംസ്കാരിക വകുപ്പാണ് ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സാംസ്കാരിക വകുപ്പിന് കീഴിലാണ് കേരള കലാമണ്ഡലം പ്രവർത്തിക്കുന്നത്. 2006 മുതൽ ഗവ‌ർണറാണ് കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ. ഗവർണർക്ക് പകരംകലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാം എന്നാണ് ഉത്തരവ്.

കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി ഉത്തരവ് ഇറക്കിയത് .

2015 ലെ സർക്കാർ ഉത്തരവ് പ്രകാരം ആണ് കലാമണ്ഡലം സർവകലാശാലയുടെ ചാൻസലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി ആയിരിക്കും എന്ന വ്യവസ്ഥ ഉൾച്ചേർത്തത് . ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കലാ സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗത്ഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്നതിന് ഓർഡിനൻസ് തയ്യാറാക്കാൻ സർക്കാരിന് സി.പി.എം അനുമതി നൽകിയിരുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയത്.

സർവകലാശാലകളുടെ ചാൻസലർ പദവി എടുത്തുമാറ്റുന്ന കരട് ബിൽ ഡിസംബർ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടർന്നാണ് ഓർഡിനൻസിന് തീരുമാനമായത്. ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട മേഖലയിലെ അതിപ്രഗത്ഭരെ ചാൻസലർമാരാക്കുകയാണ് ഓർഡിനൻസിന്റെ പ്രത്യക്ഷ ലക്ഷ്യം. 'ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും' എന്നാണ് സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും നിയമവ്യവസ്ഥ. ഓരോ സർവകലാശാലാ നിയമത്തിലും ഈ വകുപ്പ് നീക്കി വേണം ഭേദഗതി വരുത്താൻ. അതിന് നിർദ്ദേശിക്കുന്ന ഓർഡിനൻസാണ് മന്ത്രിസഭ അംഗീകരിച്ചത്.

ചാൻസലറായി മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന നിർദ്ദേശം നേരത്തേ നടന്ന കൂടിയാലോചനകളിലുയർന്നെങ്കിലും പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും യോജിച്ചില്ല. മന്ത്രിസഭായോഗത്തിന് മുന്നോടിയായി സി.പി.ഐ അടക്കം പ്രമുഖ കക്ഷികളുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ കൂടിയാലോചനകൾക്കൊടുവിലാണ് രാത്രിയോടെ കരട് തയാറാക്കി മന്ത്രിസഭായോഗ അജൻഡയിലുൾക്കൊള്ളിച്ചത്.

ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ ചാൻസലറാക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മിഷൻ ശുപാർശകൾ പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KLAMANDALAM, CHANCELLOR, GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.