ഇടുക്കി: കോട്ടയത്തിന് പിന്നാലെ ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതോടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ കശാപ്പും പന്നിയിറച്ചി വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. രോഗം ബാധിച്ച പന്നികളെ കൂട്ടമായി ദയാവധത്തിന് വിധേയമാക്കും.
രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ദൂര പരിധിയിലുള്ള പന്നികളെയാണ് നാളെയോടെ കൊന്നൊടുക്കുക. മൃഗസംരക്ഷണ വകുപ്പും പൊലീസും സഹകരിച്ചായിരിക്കും കരിമണ്ണൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, ആലക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡ്, ഇടവെട്ടി പഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിലെ 276 പന്നികളെ കൊന്നൊടുക്കുന്നത്. പന്നികളെ കൊന്നൊടുക്കുന്ന വകയിലെ നഷ്ടപരിഹാരം കർഷകർക്ക് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ ഇതിന് മുൻപ് പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പന്നികൾ കൂട്ടത്തോടെ ചത്തതോടെ നടത്തിയ പരിശോധനയിലായിരുന്നു രോഗ ബാധ കണ്ടെത്തിയത്. തുടർന്ന് കളക്ടറുടെ ഉത്തരവ് പ്രകാരം 181-ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ് മൂലം ഉണ്ടാകും. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |