നാഗർകോവിൽ: യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ അച്ഛനും, അനുജനും അറസ്റ്റിൽ. ഇരണിയൽ മണക്കര ആവരിവിളാകം സ്വദേശി അയ്യപ്പഗോബുവിന്റെ ഭാര്യ ദുർഗയെ (38) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവിന്റെ അച്ഛൻ ആറുമുഖപിള്ളയെയും (78), അനുജൻ മധുവിനെയും (42) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സംഭവം ഇങ്ങനെ: 17 വർഷം മുൻപായിരുന്നു അയ്യപ്പ ഗോബുവിന്റേയും, ദുർഗയുടെയും വിവാഹം.ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. ബി.എസ്.എഫിലാണ് അയ്യപ്പഗോബു ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ 22ന് നാട്ടിലെത്തിയ അയ്യപ്പഗോബു വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. അയ്യപ്പഗോബു മരിച്ച ശേഷം ദുർഗയ്ക്ക് കിട്ടുന്ന പെൻഷൻ തുകയിൽ നിന്ന് ഒരു ഭാഗം ആറുമുഖപിള്ളയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കടയിൽ പോയിട്ട് ദുർഗ തിരികെ വീട്ടിലേക്ക് വരുമ്പോൾ ആവരിവിളയിൽ വച്ച് ആറുമുഖപിള്ളയും, മധുവും ഇവരെ തടഞ്ഞു നിറുത്തി വഴക്കുണ്ടാക്കി. തുടർന്നുണ്ടായ വാക്കേറ്റത്തിൽ തറയിൽ കിടന്നിരുന്ന കല്ലും, കമ്പുമെടുത്ത് ആറുമുഖപിള്ളയും മധുവും ചേർന്ന് ദുർഗയുടെ തലയിൽ അടിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ദുർഗയെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ദുർഗയുടെ സഹോദരൻ ഭഗവത് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരണിയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |