തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങൾക്ക് ജില്ലാ സെക്രട്ടറിയോട് പട്ടിക തേടിയുള്ള കത്ത് വിവാദത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ പാർട്ടി ജില്ലാ നേതൃത്വവും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തത്കാലം മറ്റിടപെടലുകൾ വേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന നേതൃത്വമെത്തിയത്. അന്വേഷണം പൂർത്തിയാവുന്നത് വരെ വിഷയത്തിൽ ഇടപെടേണ്ടെന്നാണ് പാർട്ടി നിലപാട്.
മേയർക്കെതിരായ പരാതിയിൽ ഹൈക്കോടതി നോട്ടീസയച്ചത് സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും വിലയിരുത്തി. കത്ത് താൻ തയാറാക്കിയതല്ലെന്ന മേയറുടെ വാദത്തെ മുഖവിലയ്ക്കെടുക്കും. ഈ സാഹചര്യത്തിൽ മേയർ രാജി വയ്ക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തേണ്ടതില്ല.
കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം ചർച്ച ചെയ്ത വികസന നയരേഖയെക്കുറിച്ചും വിലയിരുത്തി. കൊച്ചി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയാവും ഇടതുമുന്നണി യോഗം അംഗീകരിക്കുക. ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നലെ ചർച്ചയായില്ല.
ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹത്തെ നീക്കുന്ന ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലുള്ള നിയമപ്രശ്നങ്ങളുണ്ട്. എന്നാൽ പൂർണമായും സംസ്ഥാന പരിധിയിൽ വരുന്നതാകയാൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും വിലയിരുത്തൽ. ഗവർണറുടെ നീക്കങ്ങൾ അറിഞ്ഞശേഷം മതി കൂടുതൽ നീക്കങ്ങളെന്നാണ് മുന്നണി നേതൃത്വത്തിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |