ന്യൂഡൽഹി: കേരള ഘടകം സെക്രട്ടറി എ.എ. അസീസ് പതാക ഉയർത്തിയതോടെ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ മൂന്നു ദിവസത്തെ ആർ.എസ്.പി ദേശീയ സമ്മേളനത്തിന് തുടക്കമായി. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാനും അഖണ്ഡതയും ഐക്യവും തകർക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഗൗരവമായ സ്ഥിതിയാണിത്. ഏറ്റവും ദരിദ്രമായ സാമ്പത്തിക സ്ഥിതിയാണ് രാജ്യത്തുള്ളത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന് താത്പര്യമില്ല. പ്രതിപക്ഷം അനൈക്യം മറന്ന് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. തപൻ ഹോർ, അശോക് ഘോഷ്, ഷിബു കോരാണി, സർബാനി ഭട്ടാചാര്യ, കർണെയിൽ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിൽ മനോജ് ഭട്ടാചാര്യ രാഷ്ട്രീയ റിപ്പോർട്ടും എൻ.കെ. പ്രേമചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നിന്നായി 400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഇന്ന് വൈകിട്ട് 3ന് ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ളോക്ക് നേതാവ് ദേവരാജൻ, സി.പി.ഐ എം.എൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുക്കും. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം അംഗം ഷിബു ബേബിജോൺ വിഷയം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |