തൃശൂർ: ഗുരു നിത്യചൈതന്യ യതിയുടെ അപ്രകാശിത രചനകൾ പുസ്തകമാക്കാനാതെ, മരണമടഞ്ഞ പാലക്കാട് മങ്കര പൊറയത്ത് വീട്ടിൽ കനകരാജിന്റെ ജീവിതം പുസ്തകമാകും. ജീവിത ദുരിതങ്ങൾക്കിടെ അറിവ് സമ്പാദിക്കാൻ നടത്തിയ ശ്രമങ്ങളും വിവിധ വിഷയങ്ങളിൽ കനകരാജ് എഴുതിയ ലേഖനങ്ങളും സുഹൃത്തുക്കളുടെയും മറ്റും ഓർമ്മക്കുറിപ്പും കനകരാജിനെ അടയാളപ്പെടുത്തും. യതിയുടെ അപ്രകാശിത ലേഖനം ഗ്രന്ഥമാക്കാൻ കനകരാജ് ഏൽപ്പിച്ചിരുന്നത് എഴുത്തുകാരൻ പി.ആർ ശ്രീകുമാറിനെയാണ്. അദ്ദേഹമാകും കനകരാജിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ എഡിറ്റർ.
ആറ് മാസം കൊണ്ട് അഭ്യുദയ കാംക്ഷികൾ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനത്തോട് അനുബന്ധിച്ച് ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യതിശിഷ്യൻ ഷൗക്കത്ത് പറഞ്ഞു. പൊതുപരിപാടികളിൽ പോലും പങ്കെടുക്കാതെ ഒരു ധ്യാനം പോലെ വായനയിലും എഴുത്തിലും തുടർന്ന കനകരാജിന്റെ ജീവിതം രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാളികാവ് ക്ഷേത്രത്തിലെ കണക്കെഴുത്തിൽ നിന്ന് ലഭിച്ച തുച്ഛവരുമാനം പുസ്തകം വാങ്ങാനാണ് കനകരാജ് ചെലവിട്ടത്. പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള യാത്രാചെലവുണ്ടെങ്കിൽ അതിനും പുസ്തകം വാങ്ങും. അങ്ങനെ വാങ്ങിയ 3,500 ഓളം പുസ്തകങ്ങൾ വ്യാഴാഴ്ച ഷൗക്കത്ത് ഏറ്റുവാങ്ങിയിരുന്നു. ഗൃഹനിർമ്മാണ നിധിയിലേക്ക് ഒരു ലക്ഷവും നൽകി. പുസ്തകം സൂക്ഷിക്കാൻ സ്ഥലമില്ലാത്ത, പൊളിഞ്ഞുവീഴാറായ ഒറ്റമുറി വീടിന് പകരമാണ് അഭ്യുദയകാംക്ഷികൾ ധനം സമാഹരിച്ച് പുതിയത് നിർമ്മിക്കുന്നത്.
നമുക്കിടയിൽ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നുവെന്ന് സമൂഹത്തെയും ഭാവിതലമുറയെയും അറിയിക്കാനാണ് പുസ്തകം തയ്യാറാക്കുന്നത്.
ഷൗക്കത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |