തിരുവനന്തപുരം: ഗവർണറുടേത് ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മനസിലാക്കണമെന്നും സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. ഗവർണറുടെ അധികാരത്തെപ്പറ്റി സി.പി.എം തിരിച്ചറിയുന്നില്ല.
ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഗവർണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 1947ൽ ദിവാൻ സർ സി.പി രാമസ്വാമിഅയ്യരെ വധിക്കാൻ ശ്രമിച്ചത് ഓർമ്മിക്കണമെന്ന് പറഞ്ഞ് മന്ത്രി ശിവൻകുട്ടി ഗവർണർക്കെതിരെ ഭീഷണി മുഴക്കുന്നു.
ഗവർണറെ രാജ്ഭവൻ വളഞ്ഞ് ഘെരാവോ ചെയ്യുമെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി. യു.ജി.സി റൂൾ അറിയാത്തതാണ് കേരള സർക്കാരിനെ നയിക്കുന്നവരുടെ പ്രശ്നം. ഡി.വൈ.എഫ്.ഐ നേതാക്കൻമാരുടെ ഭാര്യമാർക്ക് അനധികൃതമായി ജോലി നൽകുന്നു.
കത്ത് വിവാദം: സിറ്റിംഗ്
ജഡ്ജി അന്വേഷിക്കണം
കരാർ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് ഗൗരവതരമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം. പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി മാർച്ചിനെ ആക്രമിക്കുന്നു. രാസവസ്തുക്കൾ നിറച്ച ടിയർ ഗ്യാസുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അക്രമിച്ചത് നിന്ദ്യമായ രീതിയിലാണ്. ഇതിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മേയറെ സംരക്ഷിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവർ നിശബ്ദരായി ഇരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |