ആലപ്പുഴ: എടുക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ എണ്ണമനുസരിച്ച് ഏജൻസികൾക്ക് കമ്പനി നൽകിയിരുന്ന ഇൻസെന്റീവ് ഇല്ലാതാക്കിയത് ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയാകുന്നു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് 1750 രൂപയാണ് ജില്ലയിലെ വില. 240 രൂപ ഇൻസെന്റീവ് കഴിഞ്ഞ് 1510 രൂപ മാത്രം ഹോട്ടലുകാർ ഇതുവരെ നൽകിയാൽ മതിയായിരുന്നു. ഇത് ഇല്ലാതായതോടെ മുഴുവൻ തുകയും ഹോട്ടലുകാർ നൽകേണ്ട അവസ്ഥയായി.
കൂടുതൽ സിലിണ്ടറുകൾ ഒരുമിച്ചെടുക്കുമ്പോൾ വിലയിൽ വലിയ കുറവ് ലഭിക്കുമെന്നതിനാൽ ഹോട്ടലുടമകളുടെ സംഘടനകൾ ഒന്നിച്ച് സിലിണ്ടർ വാങ്ങുന്ന പതിവുമുണ്ടായിരുന്നു. സാമാന്യം കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസം രണ്ടിലധികം സിലിണ്ടർ വേണ്ടിവരും. തിരക്ക് കൂടുമ്പോൾ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ എണ്ണവും കൂടും. രണ്ടെണ്ണം വേണ്ടിവരുന്ന ചെറിയ ഹോട്ടലുകൾക്ക് പോലും ഗ്യാസിന്റെ വിലമൂലം പ്രതിദിനം 500 രൂപയിലധികം നഷ്ടമാകും. ദിവസേന അഞ്ച് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ ജില്ലയിലുണ്ട്. അരി ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധിച്ചതോടെ ഭക്ഷണവിഭവങ്ങൾക്ക് വില കൂട്ടാതെ നിർവാഹമില്ലാത്ത അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇതിനിടെ ഇൻസെന്റീവ് നഷ്ടത്തിന്റെ ആധിക ബാദ്ധ്യത കൂടി താങ്ങാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു.
# ചെറുകിടക്കാർ വലയുന്നു
കൊവിഡ് ഭീഷണി വഴിമാറിയതോടെ തട്ടുകടകളടക്കം സജീവമാണ്. ഇതിനിടെ സാധനങ്ങളുടെ വിലക്കയറ്റം ഇടിത്തീയാവുകയായിരുന്നു. സിലിണ്ടറിന്റെ ഇൻസെന്റീവ് നഷ്ടം കൂടി വന്നതോടെ ഉന്തിനു പിന്നാലെ തള്ളു കൂടി കിട്ടിയ അവസ്ഥയിലാണ് ചെറുകിട വില്പനക്കാർ.
ഇൻസന്റീവ് എടുത്തു കളഞ്ഞതിൽ പ്രതിഷേധിച്ച് പെട്രോളിയം മന്ത്രാലയത്തിന് പരാതിയും നിവേദനവും സമർപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലും പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് ഹോട്ടൽ വ്യവസായം നീങ്ങുന്നത്
നാസർ താജ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില വർദ്ധിച്ച സാഹചര്യത്തിൽ ഗ്യാസിന്റെ വിലവർദ്ധന മറ്റൊരു ഇരുട്ടടിയാണ്. ഇൻസെന്റീവ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണം
രാജു അപ്‌സര, സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |