കോഴിക്കോട് : കോർപ്പറേഷനിൽ നടത്തിയ താത്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ അടിയന്തര പ്രമേയം മേയർ ഡോ. ബീന ഫിലിപ്പ് തള്ളി. ഇന്നലെ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വന്ന കരാർ നിയമന അജൻഡകളിൽ യു.ഡി.എഫ് വിയോജിച്ചു.
കോഴിക്കോട് കോർപ്പറേഷനിൽ അനധികൃതമായി നിയമനം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കെ. മൊയ്തീൻ കോയ നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.
നിലവിൽ കരാർ ജീവനക്കാർ 95 പേരാണ് ഉള്ളതെന്നും ദിവസ വേതനക്കാർ 29 പേർ ഉണ്ടെന്നും മേയർ പറഞ്ഞു. പിൻവാതിൽ നിയമനം നടത്തിയെന്ന ആരോപണം തെറ്റാണ്. എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും കൗൺസിൽ യോഗത്തിൽ പാസാക്കിയും പത്രപരസ്യം നൽകിയുമാണ് നിയമനം നടത്തിയതെന്ന് മേയർ വ്യക്തമാക്കി. എന്നാൽ താത്കാലിക നിയമനങ്ങൾ നടത്തിയതായി സമ്മതിക്കുന്ന മേയർ അത് റദ്ദാക്കാൻ തയ്യാറാകണമെന്ന് മൊയ്തീൻ കോയ ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാർ തൊഴിലിന് വേണ്ടി ശ്രമിക്കുമ്പോൾ ചിലർക്ക് മാത്രം ജോലി ലഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത , ബി.ജെ.പിയിലെ ടി. റനീഷ് എന്നിവർ പ്രസംഗിച്ചു. സിവിൽ സ്റ്റേഷനിലെയും ബൈപ്പാസിലെയും മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്ന ഗൗരവമായി കാണുന്നതായി മേയർ പറഞ്ഞു. എം.എൻ. പ്രവീൺ, പ്രസന്ന എന്നിവർ ഇക്കാര്യം ശ്രദ്ധക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ എൻ.സി.മോയിൽ കുട്ടി, ഓമന മധു,
വി.കെ. മോഹൻദസ് ,വി.പി. മനോജ് , എം.സി. സുധാമണി, പി.കെ. നാസർ . അൽഫോൺസ മാത്യു, കെ.സി.ശോഭിത , കെ.മോഹനൻ , കെ. റംലത്ത് എന്നിവർ ശ്രദ്ധ ക്ഷണിച്ചു.
@ കോർപ്പറേഷൻ നവീകരണത്തിന് 15 കോടിയിലധികം ചിലവ്
കോർപ്പറേഷൻ ഓഫീസ് നവീകരണത്തിനായി ആകെ 15 കോടിയിലധികം ചിലവ് വരും. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗൺസിലർ എം.സി. സുധാമണിയുടെ ചോദ്യത്തിൽ മേയർ ഡോ. ബീനഫിലിപ്പ് മറുപടി നൽകി. ഒമ്പത് കോടിയുടെയും 1.9 കോടിയുടെയും , 4.15 കോടിയുടെയും മൂന്ന് പ്രവൃത്തികളാണ് നടക്കുന്നത്. ആകെ ഇതുവരെ 7.41 കോടി കരാറുകാർക്ക് കൊടുത്തതായി മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |