കൊല്ലം: തരം മാറ്റിയ ഭൂമിയിൽ തുടർന്ന് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും പണമടയ്ക്കണമെന്ന ചട്ടത്തിൽ നൂറുകണക്കിന് ഭൂവുടമകൾ വലയുന്നു. കെട്ടിടങ്ങളുടെ വിസ്തീർണം കൂട്ടാനുള്ള പണത്തിനൊപ്പം തരം മാറ്റൽ ഫീസ് ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് അടയ്ക്കാനും ലക്ഷങ്ങൾ കണ്ടെത്തണം. ഇത് കാരണം നിരവധി പേരുടെ സ്വപ്നങ്ങൾ പ്രതിസന്ധിയിലാവുകയാണ്.
ഭൂമി തരം മാറ്റുന്ന ഘട്ടത്തിൽ ഫീസടയ്ക്കണമെന്ന ചട്ടത്തോട് പലരും പൊരുത്തപ്പെട്ടുകഴിഞ്ഞു. തരം മാറ്റിയ ഭൂമികളിലെ നിർമ്മാണം 3000 ചതുരശ്രയടിക്ക് മുകളിലാണെങ്കിൽ പിന്നീടുള്ള ഓരോ ചതുരശ്രയടിക്കും റവന്യൂ വകുപ്പിന് നൂറ് രൂപ വീതം ഫീസ് അടയ്ക്കണം. തരം മാറ്റിയ ഭൂമിയിൽ എത്രകാലം കഴിഞ്ഞ് മൂവായിരം ചതുരശ്രയടി അധികരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാലും വീണ്ടും ഫീസടയ്ക്കണമെന്ന വ്യവസ്ഥയാണ് ജനങ്ങളെ വലയ്ക്കുന്നത്. പതിറ്റാണ്ടുകളായി കരപ്പുരയിടമായി കിടക്കുന്ന ഭൂമികൾ പലതും റവന്യൂ രേഖകളിൽ നിലമായി കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം റവന്യൂ രേഖകളിൽ കടന്നുകൂടിയ തെറ്റുകൾക്കുള്ള പിഴ തലമുറകളോളം പേറേണ്ട അവസ്ഥയാണ്.
തരം മാറ്റാൻ വർഷങ്ങൾ കയിറിയിറങ്ങണം
വിവിധ സർക്കാർ ഓഫീസുകൾ വർഷങ്ങളോളം കയറിയിറങ്ങിയാണ് തരം മാറ്റിക്കിട്ടുന്നത്. ഈ ഭൂമികളിൽ പിന്നെയും വർഷങ്ങൾ കഴിഞ്ഞാകും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇങ്ങനെ തരം മാറ്റിയ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷയുമായി ചെല്ലുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് അനുമതി വൈകിപ്പിക്കും. തദ്ദേശ സ്ഥാപനത്തിൽ നിന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് കിട്ടാൻ ഭൂവുടമകൾ വീണ്ടും റവന്യൂ ഓഫീസുകൾ വർഷങ്ങളോളം കയറിയിറങ്ങണം. ചട്ടങ്ങൾ പരിശോധിക്കാതെ അനുമതി നൽകിയ ശേഷം ഇടയ്ക്കെത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുന്ന സ്ഥിതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |