വിഴിഞ്ഞം: രണ്ടരവയസിൽ കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്ന് മരണത്തിന്റെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കാർത്തിക്കിന് വിധി കാത്തുവച്ചത് ഭാവിയിൽ മികച്ച നീന്തൽക്കാരനാകാനുള്ള അവസരമായിരുന്നു.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ ഈ എട്ടാം ക്ലാസുകാരൻ വാരിക്കൂട്ടിയത് നാല് സ്വർണം. കോട്ടുകാൽ ഗവ.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പുന്നക്കുളം ദ്വാരകയിൽ പ്രദോഷിന്റെയും സ്വപ്നയുടെയും മകനാണ് കാർത്തിക് എസ്. പ്രദോഷ്. മത്സരിച്ച നാല് ഇനങ്ങളിലും സ്വർണം നേടി സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. 100,200 മീറ്റർ ബാക്ക് സ്ട്രോക്ക് റിലേ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയ്,200 മീറ്റർ മെഡ്ലെയ് റിലേ എന്നീ വിഭാഗങ്ങളിൽ നിന്ന് മത്സരിച്ചാണ് കാർത്തി മിന്നും പ്രകടനം കാഴ്ച വച്ചത്. തിരുവല്ലം ജ്യോത്സ്ന സ്വിമ്മിംഗ് ക്ലബിൽ ബിജു, അരുൺ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ഫ്ലാഷ്ബാക്ക്
2011 ജൂലായ് 14നായിരുന്നു 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് രണ്ടരവയസുകാരനായ കണ്ണൻ എന്ന കാർത്തിക് വീണത്. കുട്ടിയെ രക്ഷിക്കാനായി അച്ഛനും കൂടെ ചാടി. ഒടുവിൽ നാട്ടുകാരനായ യുവാവിന്റെ സഹായത്തോടെ അച്ഛനും മകനും കരയിലെത്തി. ബന്ധുവീട്ടിൽ വച്ചായിരുന്നു സംഭവം. ആ സംഭവത്തിന് ശേഷമാണ് മകനെ നീന്തൽ പഠിപ്പിക്കാൻ പിതാവ് പ്രദോഷ് തീരുമാനിക്കുന്നത്. രണ്ടാം ക്ലാസ് മുതൽ നീന്തൽ പരിശീലനം ആരംഭിച്ചു. മൂന്നാം ക്ലാസിൽ മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ സമ്മാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |