തൃശൂർ: കാഞ്ഞാണി മണലൂർ കരുവത്ത് വീട്ടിലിരുന്ന് അനീഷും ഭാര്യ ലക്ഷ്മിയും ചർച്ച ചെയ്യുന്നത് ലോകസഞ്ചാരത്തെക്കുറിച്ചാണ്. പാലക്കാട്ട് നിന്ന് കാശ്മീരിലെ ഖർദുംഗ്‌ല വരെ 11,400 കിലോമീറ്റർ ബൈക്കിൽ തനിച്ച് സഞ്ചരിച്ച റെക്കാഡുണ്ട് ലക്ഷ്മിക്ക്. വിദേശത്തായിരിക്കെ ബഹ്‌റിൻ-ഒമാൻ ബൈക്ക് റൈഡിലുൾപ്പെടെ പങ്കെടുത്ത പരിചയം അനീഷിനുണ്ട്.
ബഹ്‌റിൻ പ്‌ളഷർ റൈഡേഴ്‌സ് ഗ്രൂപ്പംഗമാണ് അനീഷ്. മലമ്പ്രദേശങ്ങളിലും ഓടിക്കാവുന്ന കാരവൻ മാതൃകയിൽ ഒരുക്കുന്ന വാഹനത്തിലാകും വർഷങ്ങളെടുക്കാവുന്ന ലോകയാത്ര. യാത്രയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിലാണ് ഇരുവരും. റൂട്ടും താമസസ്ഥലവും നിശ്ചയിക്കണം. വാഹനത്തിന് രൂപമാറ്റം വരുത്താൻ മോട്ടോർ വാഹനവകുപ്പിന്റെ അനുമതി വാങ്ങണം. അമേരിക്കൻ കമ്പനിയിലെ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ടീം ലീഡറായ ലക്ഷ്മിക്ക് ഓൺലൈനായി രാത്രി ഷിഫ്റ്റിലാണ് ജോലി. വിദേശത്ത് ഹൈവേ ഡിസൈനിംഗ് സ്ഥാപനത്തിലായിരുന്ന അനീഷ് പാർട്ണർഷിപ്പിൽ പുതിയ സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലാണ്. യാത്രയും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാണ് ഇരുവരുടെയും പദ്ധതി. മക്കളായ ഇഹൻ, ഇദയൻ എന്നിവരെ ഒപ്പം കൂട്ടാനും പദ്ധതിയുണ്ട്.
59 ദിവസം, 11,400 കിലോമീറ്റർ
പാലക്കാട് കൽപ്പാത്തി അംബികാപുരത്തെ വീട്ടിൽ നിന്ന് 2019 ജൂലായ് 27 ന് തുടങ്ങിയ ലക്ഷ്മിയുടെ ബൈക്ക് യാത്ര 59 ദിവസം കൊണ്ട് 11,400 കിലോമീറ്റർ പിന്നിട്ടാണ് തിരിച്ചെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 18,380 അടി ഉയരത്തിലാണ് ലഡാക്കിലെ ഖർദുംഗ്‌ല. 2018ൽ ബൈക്ക് വാങ്ങിയപ്പോൾ മുതൽ ലഡാക്ക് യാത്രയായി ലക്ഷ്യം.
ടിക് ടോക് താരം
യാത്രാ വീഡിയോകൾ ലക്ഷ്മി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെ വൈറലായത് വഴിയാണ് ബഹ്‌റിൻ പ്‌ളഷർ റൈഡേഴ്‌സിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ലക്ഷ്മിയെ അനീഷ് ക്ഷണിച്ചത്. പരിചയപ്പെട്ട് ഒന്നര മാസത്തിനകം വിവാഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |