താഷിഗാംഗ്: ശീതകാലത്തും തിരഞ്ഞെടുപ്പ് ചൂടിലമർന്ന ഹിമാചൽ പ്രദേശിൽ ഇന്നലെ വോട്ടിംഗ് പൂർത്തിയായപ്പോൾ താഷിഗാംഗിലെ പോളിംഗ് സ്റ്റേഷനാണ് താരമായത്. 15,256 അടി ഉയരത്തിലുള്ള ലോകത്തിലെ ഏക പോളിംഗ് സ്റ്റേഷനാണിത്. 68 നിയമസഭാ മണ്ഡലമുള്ള ഹിമാചൽ പ്രദേശിൽ 7,884 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 55 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഹിമപാതമുള്ള ലാഹൗൾസ്പിതി ജില്ലയിലാണ് താഷിഗാംഗ് പോളിംഗ് സ്റ്റേഷൻ. 30 പുരുഷന്മാരും 22 സ്ത്രീകളുമുൾപ്പെടെ 52 വോട്ടർമാണ് ഇവിടെയുള്ളത്. ഇന്നലെ 51 പേരും വോട്ടിട്ടു. 98.08 ശതമാനം പോളിംഗ്. 2019 ലെ മാണ്ഡി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനമായിരുന്നു പോളിംഗ്.
താഷിഗാംഗ് പോളിംഗ് സ്റ്റേഷൻ
സ്ഥിതി ചെയ്യുന്ന ഉയരം- 15,256 അടി
ഏറ്റവും കുറഞ്ഞ താപനില- 16 ഡിഗ്രി സെൽഷ്യസ്
ആകെ വോട്ടർമാർ- 52
പുരുഷൻമാർ- 30
സ്ത്രീകൾ- 22
ഇന്നലെ വോട്ടിട്ടവർ- 51
പോളിംഗ് ശതമാനം- 98.08
2019 ലെ പോളിംഗ്- 100 %
ഹിമാചലിലെ കോൺഗ്രസ് പ്രചാരണം നന്നാക്കാമായിരുന്നുവെന്ന് ആനന്ദ് ശർമ്മ
ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ ആസൂത്രണം മുതിർന്ന നേതാക്കളെ ഏൽപ്പിച്ചിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെടാമായിരുന്നുവെന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. പ്രചാരണത്തിന് തന്റെ സേവനം പൂർണമായി വിനിയോഗിച്ചില്ല. പക്ഷേ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം ആവേശകരമായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികൾ ക്ഷണിച്ചിടത്തെല്ലാം തന്റെ കഴിവിന്റെ പരമാവധി പ്രചാരണം നടത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, പഴയ പെൻഷൻപദ്ധതി, അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം എന്നിങ്ങനെയുള്ള ജനകീയ വിഷയങ്ങൾ കോൺഗ്രസിന് മേൽക്കൈ നൽകി. രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങാത്തതിനെ കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |