കോഴിക്കോട് : സഹകാർ ഭാരതി 69ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ തുടക്കമായി. ആർ.ബി.ഐ ഡയറക്ടർ സതീഷ് മറാത്തെ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയും ചെറുകിട വ്യവസായ മേഖലയും മൂലധനത്തിനായി ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും സാമ്പത്തിക, സേവന മേഖലകളുടെ വളർച്ചയ്ക്ക് ബാങ്കുകളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് സാമ്പത്തിക ഉണർവുണ്ടാക്കിയിട്ടുണ്ട്. 140 കോടി ജനങ്ങളുള്ളതിൽ പകുതിയും കൃഷി ഉപജീവനമാക്കിയ രാജ്യത്ത് ബാങ്കിംഗ് ശൃംഖല കൂടുതൽ ശക്തമാവണം. 700 ജില്ലകളുള്ള രാജ്യത്ത് 350ഓളം സഹകരണ ബാങ്കുകളുണ്ട്. ഈ വളർച്ചയുടെ നേട്ടം ആറ് കോടിയോളം വരുന്ന സൂക്ഷ്മ ചെറുകിട സംരംഭകർക്ക് ലഭ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡന്റ് എൻ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 'ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമൊ ദ്വിതലമോ' സഹകരണ സെമിനാർ സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരൻ അവതരിപ്പിച്ചു. സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റ് പി.സുധാകരൻ, എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ചേവായൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ അഡ്വ. ജി.സി. പ്രശാന്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |