അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയ 11 അംഗ സഞ്ചാരി സംഘം ട്രാവലർ തള്ളിനീക്കുന്നതിനിടെ മണ്ണും ചെളിയും പതിച്ച് കൊക്കയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. കോഴിക്കോട് മുത്തപ്പൻകാവ് കല്ലട വീട്ടിൽ രൂപേഷിനെയാണ് (40) കാണാതായത്. മറ്റുള്ളവരും ഡ്രൈവറും ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി. മൊബൈൽ എടുക്കാൻ രൂപേഷ് അകത്ത് കയറിയപ്പോഴാണ് വാഹനം മറിഞ്ഞത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂന്നാർ - വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം പുതുക്കടിയിലാണ് ഉരുൾപൊട്ടിയത്. വട്ടവട സന്ദർശിച്ച് മടങ്ങുകയായിരുന്ന കോഴിക്കോട്, വടകര സ്വദേശികളായ സഞ്ചാരികളുടെ ട്രാവലറിന് മുകളിലേക്ക് ഉരുൾപൊട്ടി മണ്ണും ചെളിയും പതിക്കുകയായിരുന്നു. അപകടം അറിയാതെ മണ്ണിടിച്ചിലാണെന്ന് കരുതി ഡ്രൈവറൊഴികെ എല്ലാവരും പുറത്തിറങ്ങി വാഹനം തള്ളി നീക്കാൻ ശ്രമിച്ചു.പിന്നാലെ മുകളിൽ നിന്ന് വലിയ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തി. ഇതോടെ ഡ്രൈവറും പുറത്തിറങ്ങി വണ്ടി തള്ളിയവർക്കൊപ്പം ഓടിമാറി. നിരങ്ങി നീങ്ങിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. രൂപേഷിന് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊലീസും ഫയർഫോഴ്സും ഏറെ നേരം തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിട്ടില്ല. രണ്ട് മണിക്കൂറിലേറെ നീണ്ട തിരച്ചിലിലാണ് 800 മീറ്ററോളം താഴെ പാറകൾക്ക് മുകളിൽ പൂർണമായും തകർന്ന ട്രാവലർ കണ്ടെത്തിയത്.
രൂപേഷിനായി ഇന്ന് വീണ്ടും തിരച്ചിൽ
അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി രൂപേഷിനായി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ ഇന്നലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ച് കുടുങ്ങി കിടന്ന വാഹനങ്ങൾ കടത്തിവിട്ടത്. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി ജില്ലാ കളക്ടർ നിരോധിച്ചു. കഴിഞ്ഞ കാലവർഷത്തിൽ പുതുക്കടിയിൽ രണ്ട് തവണ ഉരുൾപൊട്ടിയിരുന്നു. ഇന്നലെ രാവിലെ മുതൽ മൂന്നാറിലും പരസരങ്ങളിലും കനത്ത മഴയായിരുന്നു. ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |