കൊച്ചി: ലക്ഷ്മി ഗോപാലസ്വാമിയും ഹരിശങ്കറുമൊരുക്കിയ നൃത്ത-സംഗീതനിശ, അതിഥികളായി ചലച്ചിത്രരംഗത്തെ പ്രമുഖർ... എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ കേരളകൗമുദി 111-ാം വാർഷിഘാഘോഷം 'കൗമുദി നൈറ്റ്" അക്ഷരാർത്ഥത്തിൽ വിഭവസമൃദ്ധമായി.
ഇന്നലെ വൈകിട്ട് 6.30ന് തുടങ്ങിയ ആഘോഷരാവിൽ ഉദ്ഘാടനച്ചടങ്ങിന് ശേഷം 7.50ന് പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നയിച്ച സംഘനൃത്തത്തോടെയാണ് കലാവിരുന്നിന് തിരശീല ഉയർന്നത്. തുടർന്ന്, ഒന്നരമണിക്കൂറോളം സമയമിതപൂർവ സായാഹ്നം!
സംഗീതമേ അമരസല്ലാമേ... ഉൾപ്പെടെ മലയാളസിനിമയിലെ എക്കാലത്തെയും ജനപ്രിയമായ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കലാസ്വാദകരെ ആനന്ദം കൊള്ളിച്ച് 8 നൃത്തശില്പങ്ങൾ ഇടതടവില്ലാതെ അരങ്ങേറി. തേജോമയി നർത്തകരായ അശ്വതി, കാവ്യ, റീമ, രമ്യ, സരുൺ, ദീപക്, ബോണി മാത്യു എന്നിവരും കലാവിരുന്നിന് മിഴിവേകി.
ഉടൻ റിലീസിങ്ങിനൊരുങ്ങുന്ന ജവാനും മുല്ലപ്പൂവും, ഖെദ്ദ എന്നീ മലയാള സിനിമകളുടെ അണിയറ പ്രവർത്തകർ വേദിയിലെത്തിയതും ചടങ്ങിന് മാറ്റുകൂട്ടി. ആശാ ശരത്തും മകൾ ഉത്ര ശരത്തും ഒന്നിച്ചഭിനയിക്കുന്ന ഖെദ്ദയുടെ ടീസർ റിലീസിംഗും കൗമുദി നൈറ്റ് വേദിയിൽ നടന്നു. വ്യത്യസ്തമായ കുടുംബകഥ പറയുന്ന ഈ സിനിമ ഡിസംബർ 2ന് തിയേറ്ററുകളിലെത്തും. ഉത്ര ശരത്ത് ശക്തമായ കഥാപാത്രവുമായി, ആദ്യമായി അഭിനയിക്കുന്ന സിനിമകൂടിയാണ് ഖെദ്ദ. സംവിധായകൻ മനോജ് ഖാനയും ചടങ്ങിൽ സംബന്ധിച്ചു.
കലാവിരുന്നിന്റെ രണ്ടാംഭാഗത്ത് പ്രഗതി ബാൻഡുമായി ഹരിശങ്കറും കൂട്ടരും അരങ്ങുതകർത്തു. പ്രശസ്തമായ തമിഴ്, മലയാളം ഗാനങ്ങളും തില്ലേല്ലേലേലേല്ലോ... എന്നുതുടങ്ങുന്ന നാടൻ പാട്ടുമൊക്കെയായി പ്രഗതി ബാൻഡ് വേറിട്ട അനുഭൂതിയായി.
2018 മുതൽ വിവിധകാരണങ്ങളാൽ കേരളത്തിൽ ഉത്സവങ്ങളും കലാവേദികളും ഇല്ലാതാവുകയും സ്റ്റേജ് കലാകാരന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തപ്പോൾ പ്രത്യാശയുടെ പൊൻകിരണമായി കേരളകൗമുദി മാറിയകാര്യവും ആശ ശരത്ത് അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |