തിരുവനന്തപുരം:ഗവർണറെ പരസ്യമായി ഭീഷണിപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്കെതിരെ കേസെടുക്കണമെന്നും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് 18,19 തീയതികളിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലാകേന്ദ്രങ്ങളിൽ ബി.ജെ.പി പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കും.
ഗവർണർക്ക് സി. പി.രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാൽ നന്നാകുമെന്നും മന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.സി.പിയെ കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് തങ്ങൾ സ്മാരകം പണിതിട്ടുണ്ടെന്നും കൊലപാതകികൾക്ക് ആദരവു നൽകുമെന്നും മന്ത്രി പറഞ്ഞു.ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്‌മോഡൽ പ്രസംഗത്തെക്കാൾ ഗുരുതരമാണ്.
ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണ്.സംസ്ഥാന സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ജനാധിപത്യരീതിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.സർക്കാരിന്റെ നിലപാടാണോ മന്ത്രി ശിവൻകുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും പാർട്ടിനിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണം.
പാകിസ്ഥാൻവാദം അംഗീകരിച്ചയാളെന്ന് സർ സി.പിയെ അധിക്ഷേപിക്കുന്നത് മന്ത്രിക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിൾസ് ഡെയ്ലിയിൽ അന്നത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി.ജോഷി പേരുവച്ചെഴുതിയ ലേഖനം മന്ത്രി വായിക്കണം. കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |