കൊച്ചി: ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രയും ദർശനവും സുഗമമാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. തിരക്കൊഴിവാക്കി അപകടരഹിത തീർത്ഥാടനകാലം ഉറപ്പുവരുത്താൻ പൊലീസ്, ഫോറസ്റ്റ് ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായി സഹകരിച്ച് ദേവസ്വം ബോർഡ് പ്രവർത്തിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ നാളെ വീണ്ടും പരിഗണിക്കും.
നിലയ്ക്കൽ, പമ്പ, ശരണപാതകൾ, സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. വാഹന സൗകര്യം ഉറപ്പുവരുത്തണം. ഇടത്താവളങ്ങളിലെ ക്രമീകരണങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാരുടെ നേതൃത്വത്തിൽ വിലയിരുത്തി പോരായ്മകൾ കോടതിയെ അറിയിക്കണം.
ക്രമീകരണങ്ങളുടെ പുരോഗതി സർക്കാരും ദേവസ്വംബോർഡും കെ.എസ്.ആർ.ടി.സിയും വിശദീകരിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ശരണപാതകൾ എന്നിവിടങ്ങളിൽ വൈദ്യ സഹായം ലഭ്യമാക്കും. പാതകളുടെ അറ്റകുറ്റപ്പണികൾ 16നു മുമ്പ് പൂർത്തിയാക്കും. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിന് ആവശ്യാനുസരണം ബസുകൾ ഉറപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
അന്നദാനം, മാന്യമായ
പെരുമാറ്റം ഉറപ്പാക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 52 ഇടത്താവളങ്ങളിലും അന്നദാനം ഉണ്ടാകുമെന്ന് ബോർഡ് അറിയിച്ചു. ഇടത്താവളങ്ങളായ മുടിക്കോട്, ചിറങ്ങര ക്ഷേത്രങ്ങൾക്കു പുറമേ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, വടക്കുന്നാഥ, കുറുമാലിക്കാവ്, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊച്ചി ദേവസ്വം ബോർഡ് അറിയിച്ചു. തീർത്ഥാടകരോടു മാന്യമായി പെരുമാറണമെന്ന് ജീവനക്കാർക്കു നിർദ്ദേശം നൽകി.
ക്ഷേത്രനട പുലർച്ചെ 3.30ന് തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അറിയിച്ചു. വഴിപാട്, നിവേദ്യ കൗണ്ടറുകൾ കൂടുതൽ സമയം പ്രവർത്തിക്കും. തീർത്ഥാടകർക്ക് നാലുനേരവും ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം കുടിവെള്ള കൗണ്ടറുകളും കൂടുതൽ ശൗചാലയങ്ങളും തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |