കൊച്ചി: അഞ്ച് മിനിറ്റുകൊണ്ട് സെൽഫി നോട്ട് ബുക്ക് തയാറാക്കി നൽകുന്ന സ്റ്റാളിൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രദർശനം അവസാനിച്ച രണ്ടാം ദിനം അനുഭവപ്പെട്ടത് വൻതിരക്ക്.
രണ്ട് ദിവസം കൊണ്ട് കൊല്ലം കൊട്ടാരക്കര മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഗ്രാഫിക് ഡിസൈനിംഗ് രണ്ടാം വർഷ വിദ്യാർത്ഥികളായ ഫർഹാനും സെയ്തലിയും തൽസമയം സെൽഫി നോട്ട്ബുക്ക് തയാറാക്കി നൽകി നേടിയത് 15,000ലേറെ രൂപ.
പ്രദർശനത്തിന്റെ രണ്ടാം ദിനം പൊലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ജനപ്രതിനിധികളും വരെ സെൽഫി നോട്ട് ബുക്ക് തേടിയെത്തി. കൈയിലുള്ള സാധനങ്ങൾ തീർന്നതിനാലും ഹാൾ ഒഴിയേണ്ടതിനാലും ഓർഡർ എടുത്ത ശേഷം അവർ മടങ്ങി. ബുക്ക് ചെയ്തവർക്ക് നോട്ട് ബുക്ക് തപാലിൽ നൽകും. തപാൽ ചാർജ് സൗജന്യം. പതിപ്പിക്കേണ്ട ഫോട്ടോ അയച്ചു നൽകിയാൽ മാത്രം മതി. 100രൂപയ്ക്ക് സംഗതി വീട്ടിലെത്തും.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എറണാകുളം എസ്.ആർ.വി സ്‌കൂളിലൊരുക്കിയ പ്രദർശനത്തിൽ മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിലാണ് ഇരുവരും സെൽഫി നോട്ട്ബുക്ക് പ്രിന്റിംഗ് ഒരുക്കിയത്.
കോഴ്സിന്റെ ഭാഗമായി ഇൻഡിസൈൻ, ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ്പ് എന്നിവയ്ക്ക് പുറമേ ഇൻസ്‌കേപ്, സ്‌ക്രൈബ്‌സ് എന്നീ സോഫ്റ്റ് വെയറുകളും സ്വായത്തമാക്കിയ ഇരുവരുടെയും മികവ് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റിക്കർ പ്രിന്റിംഗ്, ഫോട്ടോ ലാമിനേഷൻ, ലെറ്റർ പാഡ് പ്രിന്റിംഗ് തുടങ്ങിയവയും ഇരുവരും നിമിഷ നേരം കൊണ്ട് ചെയ്ത് നൽകും.
ഇത്രയും ആവശ്യക്കാരെത്തുമെന്ന് പ്രതീക്ഷിച്ചില്ല
ഫർഹാൻ, സെയ്തലി
പ്രൊഡക്ഷൻ കം ട്രെയിനിംഗ് വിഭാഗത്തിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് വരുമാനമാർഗ്ഗമാകുന്ന തരത്തിൽ സെൽഫി ബുക്ക് നിർമ്മാണം പ്രൊഫഷണലാക്കാനാണ് തീരുമാനം
മനു എം.
അദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |