വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും 49 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമെത്തി. അരിസോണ സീറ്റിൽ ഇന്നലെ മാർക്ക് കെല്ലി വിജയിച്ചതോടെയാണ് ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാർക്കൊപ്പമെത്തിയത്. 100 അംഗ സെനറ്റിൽ 51 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഇനി നെവാഡ, ജോർജിയ സീറ്റുകളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇവ രണ്ടിൽ ഒരു സീറ്റ് ലഭിച്ചാൽ മതി ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ആധിപത്യം നേടാൻ. ഇരു കൂട്ടരും 50 - 50 എന്ന നിലയിലെത്തിയാൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ടൈ - ബ്രേക്കിംഗ് വോട്ട് ഉപയോഗിക്കാമെന്നതാണ് ഡെമോക്രാറ്റുകൾക്ക് ആശ്വാസമേകുന്നത്. നെവാഡയിൽ നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി 800 വോട്ടുകൾക്ക് മുന്നിലാണെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അട്ടിമറി വിജയം നേടാനിടയുണ്ട്.
നെവാഡ കൈവിട്ടാൽ ജോർജിയ സീറ്റിലെ ഫലമാണ് ഡെമോക്രാറ്റുകൾക്ക് നിർണായകമാവുക. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ഇരു പാർട്ടി സ്ഥാനാർത്ഥികൾക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ഈ ഫലം ലഭിച്ചാൽ മാത്രമേ സെനറ്റിന്റെ ഭാവി നിശ്ചയിക്കാനാകൂ.
ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വെർനോക്കിന് 49.4 %, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷെൽ വാക്കറിന് 48.5 % വീതം വോട്ടാണ് ലഭിച്ചത്. രണ്ടാം തിരഞ്ഞെടുപ്പിൽ റാഫേൽ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
അതേ സമയം, ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടി 201, റിപ്പബ്ലിക്കൻ പാർട്ടി 211 സീറ്റുകൾ വീതം ഉറപ്പിച്ചു. 435 അംഗ സഭയിൽ 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |