ന്യൂഡൽഹി: തന്നെ കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്നും നീക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാർ എന്തിന് ബുദ്ധിമുട്ടണമെന്നും വിവരം അറിയിക്കാതിരുന്നതിനെ പരിഹസിച്ച് ഗവർണർ പ്രതികരിച്ചു. എന്തും ചെയ്യാനുളള സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഗവർണർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കിക്കൊണ്ടുളള ഓർഡിനൻസ് പതിവില്ലാതെ, പുറത്തിറക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്നലെ രാജ്‌ഭവനിലെത്തിച്ചത്. ഓർഡിനൻസിൽ തീരുമാനം താനെടുക്കില്ലെന്നും രാഷ്‌ട്രപതിയ്‌ക്ക് അയക്കുമെന്നാണ് ഗവർണർ കഴിഞ്ഞ ദിവസം നൽകിയ സൂചന. നിയമപരമായി നീങ്ങാൻ സർക്കാർ തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്നാണ് ഗവർണർ അറിയിച്ചത്. ഗവർണർക്കെതിരെ ആദ്യം ഓർഡിനൻസ് പിന്നാലെ ബിൽ എന്നാണ് സർക്കാർ തീരുമാനം. ബുധനാഴ്‌ചയാണ് മന്ത്രിസഭാ യോഗം ചേർന്ന് ഗവർണർക്കെതിരെ ഓർഡിനൻസിന് തീരുമാനിച്ചത്. അടുത്ത ബുധനാഴ്‌ച മന്ത്രിസഭാ യോഗം ചേർന്ന് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഉദ്ദേശിച്ചുളള പ്രത്യേക ബിൽ കൊണ്ടുവരുന്നതിന് സഭാ സമ്മേളനം വിളിക്കേണ്ടത് എന്നെന്ന് തീരുമാനമെടുക്കും. ഗവർണറുടെ പരിഗണനയിൽ ഓർഡിനൻസ് ഇരിക്കെ ബിൽ പാസാക്കാമെങ്കിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കുമ്പോഴും ബിൽ പാസാക്കാമെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം.
പുതുവർഷത്തിലെ നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്‌പ്പിക്കാനും സർക്കാർ ശ്രമമുണ്ട്. സഭ ചേർന്ന് പിന്നീട് താൽക്കാലികമായി നിർത്തിയ ശേഷം ക്രിസ്‌തുമസ് അവധിക്ക് ശേഷം തുടങ്ങി പുതുവർഷം വരെ നീട്ടാൻ സർക്കാർ ആലോചനയുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോയ ഗവർണർ ഇനി 20നാണ് മടങ്ങിയെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |