ന്യൂഡൽഹി: ബാബാ രാംദേവിന്റെ കീഴിലുള്ള പതഞ്ജലിയുടെ ആയുർവേദ മരുന്നുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ഉത്തരാഖണ്ഡ്. ദിവ്യ ഫാർമസിയുടെ കീഴിലുള്ള പതഞ്ജലിയുടെ അഞ്ച് ഉത്പന്നങ്ങൾക്ക് ആയുർവേദ ആൻഡ് യുനാനി ലൈസൻസിംഗ് അതോറിറ്റി ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. നിരോധനം തങ്ങൾക്ക് പറ്റിയ തെറ്റാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നടപടിയിൽ തിരുത്തൽ വരുത്തിയ സർക്കാരിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പും പ്രതികരണമറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ സംപ്രേഷണം ചെയ്തു എന്ന പേരിൽ മലയാളി ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ ആദ്യ വാരം മുതലാണ് അഞ്ച് പതഞ്ജലി ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്.
1940 ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങൾ പ്രകാരം പരസ്യം അനുവദനീയമല്ലാത്ത രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ എന്നീ രോഗങ്ങൾക്ക് അടക്കമുള്ള മരുന്നുകളുടെ പരസ്യ സംപ്രേഷണം മൂലമാണ് പതഞ്ജലി ഉത്പന്നങ്ങൾ നിരോധനം നേരിട്ടത്. പതഞ്ജലിയുടെ നിയമലംഘനം ചൂണ്ടിക്കാട്ടി മലയാളിയായ ഡോ. കെ വി ബാബു ആയുഷ് മന്ത്രാലയത്തിനും സംസ്ഥാനത്തിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിയ്ക്കും പരാതി നൽകിയിരുന്നു. തുടർന്ന് മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നീ മരുന്നുകളുടെ പരസ്യ സംപ്രേഷണം നിർത്തി വെയ്ക്കാൻ സെപ്തംബർ മാസത്തിൽ പതഞ‌്ഞ്ചലിയ്ക്ക് നിർദേശം നൽകിയിരുന്നു. മുന്നറിയിപ്പ് തുടർച്ചയായി അവഗണിച്ചതിന് പിന്നാലെയാണ് മരുന്നുകൾ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |