തിരുവനന്തപുരം: കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ഇരട്ട നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ
നടപടി യാത്രക്കാർക്ക് ഇരുട്ടടിയായി. അന്തർ സംസ്ഥാന സ്വകാര്യബസ് ഉടമകൾ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതോടെയാണിത്. ക്രിസ്മസ്, പുതുവത്സരത്തോടെ നിരക്ക് വീണ്ടും 40 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് നീക്കം.
തമിഴ്നാട് മോഡൽ നടപടി വഴി സംസ്ഥാന സർക്കാരിന് കൊള്ള തടയാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ പൂജ,ദീപാവലി സീസണിൽ തമിഴ്നാട് സർക്കാർ ഇടപെട്ടതോടെ, മുൻകൂട്ടി നിരക്കു പ്രഖ്യാപിച്ചതാണ് കൊള്ള തടഞ്ഞത്. ദീപാവലി,പൂജ ഉത്സവ കാലങ്ങളിൽ 10 ലക്ഷം പേരെങ്കിലും ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് കണക്ക്. പകുതിയിലധികം പേർക്ക് ആശ്രയം സ്വകാര്യ ബസുകളാണ്. തമിഴ്നാട് സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന്, കഴിഞ്ഞ ദീപാവലിക്കു രണ്ടാഴ്ച മുൻപ് ഒമ്നി ബസ് അസോസേഷൻ ഉത്സവകാല നിരക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ നിരക്കാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കാൻ ഗതാഗതമന്ത്രി എസ്.എസ്. ശിവങ്കർ ബസുകളിൽ കയറിയിറങ്ങി.
നിരക്ക് വർദ്ധന
തോന്നിയ പോലെ
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കള്ള നിരക്ക് രണ്ട് ദിവസം മുമ്പു വരെ 1400- 1600 രൂപയായിരുന്നത് ഇപ്പോൾ 1650-2000 രൂപയായി വർദ്ധിച്ചു. ബംഗളൂരു -തിരുവനന്തപുരം നിരക്ക് 1250-1400 ആയിരുന്നത്,1500-1820 ആയി .കൊച്ചി വരെ 1200–1300 രൂപയായിരുന്നത് 1450- 1800 ആയി ഉയർത്തി.
തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്കു പ്രവേശിക്കുമ്പോൾ നൽകേണ്ട റോഡ് നികുതി നവംബർ 1 മുതൽ കർശനമാക്കിയതോടെയാണ് ബസ് ഓപ്പറേറ്റർമാർ നിരക്ക് വർദ്ധിപ്പിച്ചത്. ഡീസൽ വിലയും പാർട്സ് വിലയും വർദ്ധിച്ചതും കാരണമായി പറയുന്നു. ഡിസംബർ 20 മുതൽ 25 വരെ കൊച്ചിയിലേക്കുള്ള ടിക്കറ്റ് കിട്ടാനില്ല. 22നു ശേഷം തിരുവനന്തപുരത്തേക്കും ടിക്കറ്റില്ല. ഇത് അവസാന മണിക്കൂറുകളിൽ അമിത നിരക്ക് ഈടാക്കാനുള്ള തന്ത്രമാണെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |