ചെന്നൈ: തമിഴ്നാടിനെ ആശങ്കയിലാക്കി കനത്തമഴ തുടരുന്നതിനിടെ പ്രളയഭീതിയും അലട്ടുകയാണ്. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുമരണം റിപ്പോർട്ട് ചെയ്തു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തേനി, ഡിണ്ഡിഗൽ, മധുര, ശിവഗംഗ, രമനാഥപുരം എന്നിവിടങ്ങളിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്ക് ശമനമില്ലാത്തതിനാൽ പല ജില്ലകളിലും റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തേനിയിലെ വൈഗ ഡാമിൽ നിന്ന് 4.230 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുക്കി. ചിറ്രിലപക്കം തടാകവും കരകവിഞ്ഞു.
ചെന്നൈയുൾപ്പെടെ 23 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത മേഖലകളിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശനം നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൊതുമരാമത്ത് വകുപ്പും അധികൃതരും ചേർന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഗപട്ടണം ജില്ലയിലെ സീർകാഴി, മയിലാടുതുറൈ, കടലൂർ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും. വെള്ളക്കെട്ടും ഗതാഗതതടസവും തുടരുന്നതിനാൽ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. കാലാവസ്ഥാവകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.
അഞ്ചുദിവസം കൂടി മഴ
കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത അഞ്ചുദിവസം കൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. പലയിടത്തും ഒറ്രപ്പെട്ട മഴയുണ്ടാകും. ചെന്നൈയിൽ ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ വടക്കുകിഴക്കൻ മൺസൂൺ സജീവമായിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |