ന്യൂഡൽഹി: ജി 20 യുടെ 17ാമത് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലെ ബാലിയിൽ എത്തും. ഇന്ന് മുതൽ 16 വരെ നടക്കുന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ജി. 20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷ സ്ഥാനം ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയിൽ നിന്ന് മോദി ഏറ്റെടുക്കും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനമാണെന്ന് ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ മനോജ് കുമാർ ഭാരതി പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന് ആഗോളതലത്തിൽ നേതൃത്വം നൽകുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തിലാണ് ഡിസംബർ ഒന്ന് മുതൽ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം പ്രാബല്യത്തിൽ വരുന്നത്.
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി മോദി ചർച്ച നടത്തും.
ജി. 20 ലോഗോ, തീം, വെബ്സൈറ്റ് എന്നിവ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു.
യുക്രെയിനും ചർച്ചാ വിഷയം
ഉച്ചകോടിയിൽ യുക്രെയിൻ സംഘർഷം, ആഗോള സമ്പദ് വ്യവസ്ഥ, ഭക്ഷ്യ - ഊർജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റൽ ഇടപാടുകൾ, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ജി 20 നേതാക്കൾ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആയിരിക്കും പങ്കെടുക്കുന്നത്. 2023 സെപ്തംബറിൽ ജി. 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |