തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമേഹ രോഗികൾ 24 ശതമാനത്തിലേറെ. രോഗ സാദ്ധ്യത 18 ശതമാനം പേർക്ക്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും, ഐ.സി.എംആറും ചേർന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്.ഇന്ന് ലോക പ്രമേഹ ദിനം. പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ എല്ലാ ജില്ലകളിലും തുടങ്ങാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.സംസ്ഥാന സർക്കാരിന്റെ ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 42 ലക്ഷത്തിലധികം പേരുടെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയതിൽ, 3,62,375 പേർക്ക് പ്രമേഹ സാദ്ധ്യത കണ്ടെത്തിയിരുന്നു.
പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് സെന്ററുകളുടെ ലക്ഷ്യം. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സെന്റർ വിജയിച്ചതോടെയാണ് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. പ്രമേഹവും അനുബന്ധ പരിശോധനകളും ഒരു കുടക്കീഴിൽ ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാനാവുമെന്നതാണ് പ്രത്യേകത.
മെറ്റബോളിക്
സെന്ററുകളിൽ
പ്രമേഹ,രക്താദിമർദ്ദ പരിശോധന
വൃക്കകളുടെ കാര്യക്ഷമത വിലയിരുത്തൽ
കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹ പരിശോധന
പൾമണറി പ്രവർത്തന പരിശോധന
ഡയറ്റ് കൗൺസിലിംഗ്
'രോഗനിർണയത്തിലെ കാലതാമസമാണ് പ്രമേഹം സങ്കീർണമാക്കുന്നത്. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |