പരവൂർ: കാലപ്പഴക്കവും അമിത ലോഡ് കയറ്റിയുള്ള ടോറസ് ലോറികളുടെ നിരന്തര സഞ്ചാരവും പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നതായി നാട്ടുകാർ. ദേശീയപാതയിലെ തിരക്കിൽ നിന്നൊഴിവാകാൻ പരവൂർ- കൊല്ലം തീരദേശ പാത ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും ഇരവിപുരം, താന്നി കടൽത്തീരത്ത് പുലിമുട്ട് നിർമ്മാണത്തിനായുള്ള പാറയുമായി പോകുന്ന ലോറികളുടെ സഞ്ചാരവുമാണ് പാലത്തിന് ബലക്ഷയമുണ്ടാക്കിയത്. കടലിൽ നിന്ന് പരവൂർ കായലിലേക്ക് ഉപ്പ് ജലം കയറാതിരിക്കുന്നതിനായി മുൻ മന്ത്രി പി.രവീന്ദ്രന്റെ കാലത്താണ് സ്പിൽവേയ്ക്ക് ഒപ്പം വാഹനഗതാഗത്തിനായി പാലവും നിർമ്മിച്ചത്. കാലപ്പഴക്കത്താൽ അതിന്റ ഷട്ടറുകളും ഇരുമ്പ് പട്ടകളും തുരുമ്പിച്ചപ്പോൾ ലക്ഷങ്ങൾ മുടക്കി കെല്ലിന്റെ മേൽനോട്ടത്തിൽ പുനർനിർമ്മാണവും നടത്തിയിരുന്നു. 1983ൽ തീരദേശ റോഡ് നിലവിൽ വന്നതോടെ സ്വകാര്യ ബസ് ഉൾപ്പെടെ ആയിരകണക്കിന് വാഹനങ്ങൾ പാലം ഉപയോഗിക്കാൻ തുടങ്ങി.
കടലാക്രമണത്തെ തുടർന്ന് തീരദേശപാതയിൽ പലയിടത്തും റോഡ് കടലെടുത്തതോടെ വർഷങ്ങളോളം ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. റോഡ് പുനർനിർമ്മാണത്തിനുശേഷം അടുത്തിടെയാണ് വീണ്ടും ഇതുവഴി തിരക്കേറിയത്. ചീപ്പ് പാലത്തിന്റ ഇടതു ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നും 9 വർഷത്തോളം മാത്രം പ്രവർത്തിച്ച സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ല. നിലവിൽ ഷട്ടറുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ കായലിലേയ്ക്ക് ഉപ്പുവെള്ളം കയറുന്ന അവസ്ഥയുമുണ്ട്. ഇതേതുടർന്ന് പോളച്ചിറ ,ഇത്തിക്കര ,മീനാട് ഭാഗങ്ങളിലെ കൃഷി പൂർണമായി നശിക്കുകയും പരവൂർ, താന്നി കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുകയും ചെയ്യുകയാണ്. വേനൽക്കാലത്ത് തീരദേശത്തെ കിണറുകളിൽ ലവണാംശം കൂടുന്നതിനെ തുടർന്ന് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പാലവും സ്പിൽവേ ഷട്ടറുകളും അടിയന്തരമായി അറ്റകുറ്റപണികൾ നടത്തി പൊഴിക്കര ചീപ്പ് പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
''1958ൽ നിർമ്മാണം ആരംഭിച്ച് 1976ൽ തുറന്ന് നൽകിയ പാലമാണ്. കാലപ്പഴക്കമുള്ളതിനാൽ 20 ടണിലധികം ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ സഞ്ചാരം അവസാനിപ്പിക്കണം. കൈവരികളൊക്കെ തകർന്നിരിക്കുകയാണ്. പാലത്തിന്റ തൂണുകളിൽ ആലുകൾ കിളിച്ച് വേരിറങ്ങിയിട്ടുണ്ട്. അപകട സാദ്ധ്യത മുൻകൂട്ടി കണ്ട് അടിയന്തര അധികൃത ഇടപെടലുണ്ടാകണം""
- അഡ്വ .പി .ഗോപാലകൃഷ്ണൻ, പരവൂർ നഗരസഭാ വികസന സമിതി വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |