കൊച്ചി: രാജ്യത്തിനകത്തും പുറത്തുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് ലോകത്തിന്റെ ഏത് കോണിലിരുന്നും ഏത് സമയത്തും ആശ്രയിക്കാവുന്നതും എല്ലാത്തരം കലാരൂപങ്ങളും സമന്വയിപ്പിക്കുന്നതുമായ ആപ്പാണ് പ്രാണാ-ആശാ ശരത് കൾച്ചറൽ സെന്റർ എന്ന് നടിയും നർത്തകിയുമായ ആശാ ശരത് പറഞ്ഞു.
പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുമായി കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അവർ. കലയെ ജനകീയമാക്കാൻ സാമ്പത്തിക ലാഭവും സമയ ലാഭവും ലക്ഷ്യമിട്ടാണ് പ്രാണാ ഇൻസൈറ്റുമായി സഹകരിച്ച് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഒരു വർഷം മൊബൈൽ റീചാർജ് ചെയ്യുന്ന തുക പോലും ആപ്പിനു വേണ്ടി മുടക്കേണ്ടിവരില്ലെന്നും അവർ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരികളും ഗവേഷകരുമായ പ്രശസ്തരാണ് ആപ്പിലൂടെ കുട്ടികൾക്ക് മുന്നിൽ ഗുരുക്കന്മാരായി എത്തുന്നത്. തന്റെ അമ്മ കലാമണ്ഡലം സുമതി ഉൾപ്പെടെയുള്ള പ്രഗത്ഭ വ്യക്തികളും ആപ്പിനു പിന്നിലുണ്ട്.
സുകുമാരകലകൾ ഏത് തന്നെയായാലും ഗുരുമുഖത്ത് നിന്ന് പഠിക്കുന്നതാണ് നല്ലത്. എന്നാൽ അതിന് സാധിക്കാത്തവരെയും ജോലിയെടുക്കുന്ന സ്ത്രീകളെയുമൊക്കെ ലക്ഷ്യമിട്ടാണ് ആപ്പ് തയാറാക്കിയത്. അഞ്ച് വയസു മുതൽ അൻപത് വയസിന് മുകളിലുള്ളവർക്ക് വരെ ആപ്പിനെ ആശ്രയിക്കാനാകും.
തയാറെടുപ്പ് മുതൽ അരങ്ങേറ്റം വരെ
നൃത്ത ഇനങ്ങൾക്കായാലും വാദ്യോപകരണ പഠനത്തിനായാലും തയാറെടുപ്പു മുതൽ അരങ്ങേറ്റത്തിനുള്ള അവസരം വരെ ആപ്പിലൂടെ ലഭ്യമാകും. പക്കമേളം, പദങ്ങൾ, പാട്ടുകൾ, മേക്കപ്പ് എന്നിവയെല്ലാം ആപ്പിലൂടെ വിശദീകരിക്കും.
തത്സമയ ക്ലാസുകളും മത്സരവേദികളും
പ്രാണാ-ആശാ ശരത് കൾച്ചറൽ സെന്റർ ആപ്പിലൂടെ തത്സമയ ക്ലാസുകൾക്കും ഇടമുണ്ട്. ആഗോളതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.
സിനിമാ താരങ്ങളും ആപ്പിന്റെ ഭാഗമാകും
സിനിമാ രംഗത്തുള്ള സൂഹൃത്തുക്കളെയും മറ്റ് പ്രശസ്തരെയുമെല്ലാം ആപ്പിന്റെ ഭാഗമാക്കാനുള്ള പദ്ധതികളുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ആരെയും ആശ്രയിക്കാതെ ഒരാൾക്ക് നൃത്തരൂപത്തിന്റെ ആദ്യാവസാനം ഗ്രഹിക്കാനുള്ള ഇടമൊരുക്കുക എന്ന ലക്ഷ്യത്തിലൂന്നിയാകും ആപ്പ് മുന്നോട്ടുപോകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |