അടുത്ത മാസം നടപ്പാക്കാൻ നീക്കം
ഏപ്രിൽ മുതൽ ശമ്പളം പിടിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ മുങ്ങൽവീരന്മാർക്ക് പൂട്ടിടാൻ 1.95 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അക്സസ് കൺട്രോൾ സംവിധാനം ഡിസംബറിൽ നടപ്പായേക്കും. അകത്ത് കയറാനും പുറത്ത് പോകാനും കാർഡ് ഉരസിയാൽ മാത്രം തുറക്കുന്ന ഫ്ളാപ്പ് ബാരിയറുകളാണ് ഒരുക്കുന്നത്. കൊച്ചി മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർ പ്രവേശിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്.
സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിലും രണ്ട് അനക്സുകളിലെ ഗേറ്റുകളിലുമാണ് സ്ഥാപിക്കുന്നത്. ജീവനക്കാർക്ക് നിലവിലെ തിരിച്ചറിയൽ കാർഡ് മതി. സൗത്ത് ബ്ളോക്കിൽ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് കയറുന്നിടത്ത് പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു നോക്കി. മറ്റിടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു.
അടുത്ത ഏപ്രിൽ മുതൽ ശമ്പള വിതരണ സോഫ്‌റ്റ്‌വെയറായ സ്‌പാർക്കുമായി അക്സസ് കൺട്രോൾ ബന്ധിപ്പിക്കും. പുറത്തേക്കും അകത്തേക്കും പോകുന്ന സമയം രേഖപ്പെടുത്തും. ജീവനക്കാർ ഡ്യൂട്ടി സമയത്ത് എത്ര തവണ പുറത്തിറങ്ങി എന്നറിയാം. 'മുങ്ങൽ വിദഗ്ദ്ധർക്ക്" ശമ്പളം നഷ്ടമാകും. ഔദ്യോഗിക ആവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് കണ്ടെത്താം. ഇപ്പോൾ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിർബന്ധമാണ്. എന്നാൽ, ഇടയ്‌ക്ക് പുറത്തുപോയാൽ രേഖപ്പെടുത്താൻ സംവിധാനമില്ല.
അക്‌സസ് കൺട്രോൾ
നെറ്റ്‌വർക്ക് വഴി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനം. സോഫ്‌റ്റ്‌വെയറും തിരിച്ചറിയൽ കാർഡിലെ ബാർകോഡുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം. രണ്ടുമുതൽ നാലു വരെ ഫ്ളാപ്പ് ബാരിയറുകൾ ഉണ്ടാകും. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബാരിയറുകൾ ഒരുമിച്ച് തുറക്കുന്നതിന് മാസ്‌റ്റർ കൺട്രോൾ. കൊച്ചി മെട്രോയുടെ സഹായത്തോടെ കെൽട്രോണാണ സ്ഥാപിക്കുന്നത്.
സന്ദർശകർക്ക്
വിസിറ്റർ കാർഡ്
കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ മാത്രമേ ബ്ളോക്കിംഗ് ഗേറ്റ് എന്നറിയപ്പെടുന്ന ചിറകുപോലുള്ള ഗ്ളാസ് പാളി വശങ്ങളിലേക്ക് നീങ്ങൂ. സന്ദർശകർക്ക് വിസിറ്റർ എന്നെഴുതിയ കാർഡ് നൽകും. മടങ്ങുമ്പോൾ തിരിച്ചേൽപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |