കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ വളരെ ശ്രദ്ധാപൂർവമായ ഒരു സംഭവമാണ് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദശനവും അദ്ദേഹം ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ ദർശിച്ചതും. കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ആത്മസുഹൃത്തായിരുന്ന ടാഗോർ മഹാകവി ശിവഗിരിയിൽ വന്ന് കേരളത്തിലുണ്ടായ മാറ്റം മനസിലാക്കി. വിവേകാനന്ദൻ കണ്ട കേരളമല്ല ടാഗോർ കണ്ടത്. ഗുരുദേവൻ രണ്ടരപ്പതിറ്റാണ്ട് കാലത്തെ പരിശ്രമം കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തെ തീർത്ഥാലയമാക്കി ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാക്കി. ഇത് മനസിലാക്കിയ ടാഗോർ പറഞ്ഞു, അങ്ങ് ഏറെ പ്രവർത്തിക്കുന്നവല്ലോ എന്ന്. അപ്പോൾ ഗുരുദേവൻ മറുപടി നൽകിയത് ഞാൻ ഒന്നും ചെയ്യുന്നില്ലെന്നാണ്. വലിയൊരു വേദാന്ത സിദ്ധാന്തമാണ് ഗുരു അവിടെ അവതരിപ്പിച്ചത്. ഗുരുദേവൻ നിത്യശുദ്ധ മുക്തസ്വരൂപമായ ബ്രഹ്മസത്യവുമായി താദാത്മ്യം പ്രാപിച്ച ബ്രഹ്മനിഷ്ഠനായ പരമഹംസനാണ്. അങ്ങനെയുള്ള പരമഹംസനെ സംബന്ധിച്ച് യാതൊരു കർമ്മവുമില്ല. കരണങ്ങളും ഇന്ദ്രിയങ്ങളും ചേർന്ന് കർമ്മങ്ങൾ ചെയ്യുന്നു. ആത്മാവ് ജ്ഞാനിയുടെ സാക്ഷിയായി നിൽക്കുന്നു. അങ്ങനെ പരമജ്ഞാനിയായി കർമ്മങ്ങളൊന്നും ചെയ്യാതിരിക്കുന്നു. താമരയില വെള്ളത്തിൽ തന്നെയാണ് കിടക്കുന്നതെങ്കിലും ജലത്തിൽ സ്പർശിക്കാതിരിക്കുന്നതു പോലെ. ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചുവന്ന മഹാകവിക്ക് ഇതിനിടെ നിരവധി സിദ്ധന്മാരെയും ഗുരുക്കന്മാരെയും മഹർഷിമാരെയും കാണാനുള്ള അപൂർവഭാഗ്യം ലഭിച്ചു. എന്നാൽ,
' ശ്രീനാരായണ ഗുരുവിനെക്കാളോ അദ്ദേഹത്തിന് തുല്യനോ ആയ മറ്റൊരാളെ ലോകത്ത് ഒരിടത്തും ഞാൻ കണ്ടിട്ടില്ല " . ചക്രവാള സീമയെയും ഉല്ലംഘിക്കുന്ന ഗുരുദേവന്റെ ലോകനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പി നിൽക്കുന്ന തിരുമുഖവും ഒരുകാലത്തും ഞാൻ മറക്കില്ല എന്നാണ് ടാഗോർ പറഞ്ഞത്. വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ, മഹാത്മാഗാന്ധി, അരവിന്ദ ഘോഷ്, റൊമെയ്ൻ റോളണ്ട് തുടങ്ങിയവരുടെയൊക്കെ കൂടെ ജീവിച്ച ടാഗോറാണ് ഇത് പറയുന്നതെന്നത് നാം ഓർക്കണം.
ലോകത്തിന്റെ നാഡിമിടിപ്പ് സ്വന്തം നാഡിമിടിപ്പാക്കി മാറ്റിയ വംഗേശ്വരനായ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ 19, 20 നൂറ്റാണ്ടുകളിൽ ഗുരുതുല്യനായ ഒരാളെ കണ്ടിട്ടില്ല എന്നത് ഗുരുദേവന്റെ മാഹാത്മ്യം വിളിച്ചോതുന്നു. ടാഗോറിനൊപ്പമുണ്ടായിരുന്ന ആൻഡ്രൂസ് പറഞ്ഞത് ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു എന്നാണ്. ആ ചൈതന്യമൂർത്തിയാണ് ഇന്ത്യയുടെ തെക്കേഅറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുസ്വാമി. അങ്ങനെ ശ്രീനാരായണ ഗുരുദേവന്റെ മഹിമാവിശേഷം ഏറെ പ്രസക്തമാക്കിയ ഒന്നാണ് ടാഗോറിന്റെ ശിവഗിരി സന്ദർശനം. ഗുരുവിനെ കൽക്കട്ടയിലേക്ക് ക്ഷണിക്കണമെന്ന് ശിവഗിരിയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ടാഗോർ ഡോ.പല്പുവിനെ പറഞ്ഞേല്പിച്ചിരുന്നു. അവിടെയുള്ളവർക്ക് ഗുരുവിനെ പരിചയപ്പെടുത്തിക്കൊടുക്കണം. ആ വിവരം മൂലൂർ പദ്മനാഭ പണിക്കർക്ക് ഡോ.പല്പു എഴുതുന്നുണ്ട്. സ്വാമിക്ക് നല്ല സുഖമില്ലെന്നും സ്വാമിയുടെ ക്ഷീണം കുറഞ്ഞുകഴിഞ്ഞാൽ നമുക്ക് കൽക്കട്ടയിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാൽ, ആ യാത്ര നടന്നതായി ചരിത്രമില്ല. അങ്ങനെയൊരു യാത്ര നടന്നിരുന്നെങ്കിൽ ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രഗതിയിൽ വലിയൊരു മാറ്റം സംഭവിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |