ശിവഗിരിമഠത്തെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള പല സംഭവങ്ങളുടെയും സംഗമം നടക്കുന്ന കാലഘട്ടമാണ് ഇത്. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവ തൃപ്പാദങ്ങൾ അനുമതി നൽകിയതിന്റെ നവതി ആഘോഷിക്കുകയാണ്. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാഗുരു ആവിഷ്കരിച്ച മതമഹാപാഠശാലയായ ബ്രഹ്മവിദ്യാലയം കനകജൂബിലി ആഘോഷ നിറവിലാണ്. ഇതിനൊപ്പമാണ് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷവും.
19, 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന സന്യസ്ഥരും ഗൃഹസ്ഥാശ്രമികളും ഉൾപ്പെടെയുള്ള മഹത്തുക്കളും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും അടക്കം പലരംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച നിരവധിപേർ ശിവഗിരിയിലെത്തി ഗുരുതൃപ്പാദങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബംഗാളിലെ ഗുരുദേവും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള അപൂർവ സംഗമത്തിന് ശിവഗിരിമഠം സാക്ഷിയായത് 1922 നവംബർ 15 നാണ്. ആദ്ധ്യാത്മികരംഗത്ത് തങ്ങളുടേതായ പ്രാഗത്ഭ്യം തെളിയിച്ചവരാണ് ഇരുവരും. ആഗോളതലത്തിൽ ചിരപ്രതിഷ്ഠ നേടിയ, സാഹിത്യസംഭാവനയ്ക്ക് ഭാരതത്തിൽ നോബൽ സമ്മാനം ലഭിച്ച മഹാത്മാവാണ് രവീന്ദ്രനാഥ ടാഗോർ. ഈ മഹത്തുക്കളുടെ സംഗമം സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് ഡോ.പല്പുവും കുമാരനാശാനും ഗുരുദേവന്റെ സന്യസ്ഥശിഷ്യനായ സ്വാമി ശിവപ്രസാദുമാണ്. നവംബർ 15 ന് ടാഗോർ മഹാകവി ശിവഗിരിയിലേക്ക് വരുമെന്ന് അറിയിച്ചതോടെ വലിയ സ്വീകരണം നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തു. സന്യാസി ശ്രേഷ്ഠരും ശ്രീനാരായണ ഭക്തരും അടക്കം വലിയൊരു സംഘം ടാഗോറിനെ സ്വീകരിക്കാൻ കാലേകൂട്ടി നിലയുറപ്പിച്ചു. ഗുരുദേവനാകട്ടെ വൈദികമഠത്തിലെ തന്റെ മുറിയിലേക്ക് കയറി ധ്യാനനിമഗ്നനായി. അതോടെ മഹാകവിയെ ആര് സ്വീകരിക്കുമെന്ന സംഭ്രമത്തിലായി ഗുരുശിഷ്യർ. എന്നാൽ ടാഗോർ വൈദിക മഠത്തിന്റെ വരാന്തയിലേക്ക് കയറിയ നിമിഷത്തിൽ തന്നെ വാതിൽ തുറന്ന് ഗുരുദേവൻ ഇറങ്ങിവന്ന് അദ്ദേഹത്തെ സ്വീകരിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി തനത് രീതിയിലായിരുന്നു മഹാകവിക്ക് സ്വീകരണവും ലഘുഭക്ഷണവും ഒരുക്കിയത്. ലോകമെമ്പാടും സഞ്ചരിച്ച്, നിരവധി മഹത്തുക്കളെ ദർശിച്ചിട്ടുള്ള താൻ കണ്ടതിൽ , ഗുരുവിനേക്കാൾ മികച്ചതോ, അദ്ദേഹത്തിന് തുല്യനോ ആയിട്ടുള്ള മറ്റൊരാളിനെയും കണ്ടിട്ടില്ലെന്ന ടാഗോറിന്റെ സാക്ഷ്യം ശ്രീനാരായണ ഗുരുദേവന്റെ മഹത്വത്തെയാണ് അടിവരയിടുന്നത്.
യൂറോപ്യൻ തത്വചിന്തകനും ക്രിസ്ത്യൻ പ്രീസ്റ്റുമായ സി.എഫ് . ആൻഡ്രൂസ് ഗുരുദേവനെക്കുറിച്ച് നടത്തിയ പരാമർശവും ഏറെ ശ്രേഷ്ഠമായിരുന്നു. ദൈവത്തെ താൻ മനുഷ്യരൂപത്തിൽ കണ്ടു, അത് ശ്രീനാരായണ ഗുരുദേവൻ അല്ലാതെ മറ്റാരുമല്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേവലം ഒരു സാമൂഹ്യ പരിഷ്കർത്താവോ വിപ്ളവകാരിയോ അല്ല ഗുരുദേവൻ. ആദ്ധ്യാത്മികതയിൽ അടിയുറച്ചു നിന്ന് ഒരു മനുഷ്യജന്മത്തിൽ നേടേണ്ട പരമപുരുഷാർത്ഥമായ മോക്ഷവും മുക്തിയും നേടിയ മഹാത്മാവാണ്. ഈശ്വരനും മനുഷ്യനും ഒന്നായി തീരുകയും ഈശ്വരൻ മനുഷ്യനായി തീരുകയും ചെയ്യുന്ന ജീവൻ മുക്തിയിലേക്കാണ് ഗുരുദേവൻ എത്തിയത്. തനിക്ക് ചുറ്റും കഷ്ടത അനുഭവിക്കുന്നവരുടെ കഷ്ടത ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹം യത്നിച്ചത്. താൻ അനുഭവിക്കുന്ന സുഖത്തെ മറ്റുള്ളവർക്കും അനുഭവവേദ്യമാക്കാൻ വേണ്ടി ആയുസും വപുസും ആത്മതപവും ബലിയർപ്പിച്ച് ലോക സംഗ്രഹാർത്ഥമാണ് ഗുരുദേവൻ പ്രവർത്തിച്ചത്.ടാഗോർ മഹാകവിയുടെ സന്ദർശനത്തിന്റെ ആഗോള വാർത്താ പ്രാധാന്യം വിലയിരുത്തുമ്പോൾ ശതാബ്ദി ആഘോഷം കൊണ്ട് ഗുരുദേവന്റെ ആദ്ധ്യാത്മിക ഔന്നത്യം കുറേക്കൂടി ബോദ്ധ്യപ്പെടുത്താനും ആധുനിക ലോകത്തിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഉതകുന്ന വിധത്തിൽ അത് ഭൗതികമായും ആത്മീയമായും ഉയരുന്ന തരത്തിൽ ലോകത്തിന് ശാന്തിയും സമാധാനവും നിലനിറുത്താനുമുള്ള പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാവുമെന്നും പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |