തിരുവനന്തപുരം; ഡിഗ്രി, പിജി കോഴ്‌സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കാതെ സമാന്തര പഠനം വഴി മുട്ടുന്നു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചതോടെയാണ് കേരള,കാലിക്കറ്റ്, എംജി,കണ്ണൂർ സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിറുത്തലാക്കിയത്. രണ്ടു വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം യു.ജി.സി ഏഴു കോഴ്സുകൾക്ക് മാത്രമാണ് ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്.
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അംഗീകാരം ലഭിക്കാത്ത വിദൂര കോഴ്‌സുകൾ നടത്താൻ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കോടതി അനുമതി നൽകിയിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇന്നലെയാണ് കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. അവസാന തീയതി പതിനഞ്ചാണ്. രണ്ടു ദിവസം മാത്രം ബാക്കിയായതിനാൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ചേരാൻ കഴിയാതെ വരും.കാലിക്കറ്റ് രണ്ടാഴ്ച മുമ്പ് തന്നെ വിദൂര വിദ്യാഭ്യാസ കോഴ്സ്കൾക്കുള്ള വിജ്ഞാപനം നൽകിയിരുന്നു. എംജി സർവകലാശാല സർക്കാരിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പ്രൈവറ്റ് രജിസ്ട്രേഷന് അനുമതി നൽകിയിരിക്കുകയാണ്.
എന്നാൽ കേരള, കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ തുടരാൻ വേണ്ട അനുമതി സർക്കാരിൽ നിന്ന് വാങ്ങാത്തത് കൊണ്ട് ഇതേവരെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല.
കോളേജുകളിൽ പ്രവേശനം നേടാൻ കഴിയാത്ത നൂറുകണക്കിന് വിദ്യാർത്ഥികൾക്ക്, പ്രൈവറ്റ് പഠനാനുമതി ആവശ്യപ്പെട്ട് വൈസ് ചാൻസർമാരെ കണ്ട് നിവേദനം നടത്തിയിട്ടും അനുകൂല നടപടികൾ ഉണ്ടായില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |