വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിക്കും ആശ്വാസം. 100 അംഗ സെനറ്റിലേക്ക് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിർണായകമായ നെവാഡ സീറ്റ് നേടി സെനറ്റിലെ ഭൂരിപക്ഷം ഡെമോക്രാറ്റുകൾ നിലനിറുത്തി. റിപ്പബ്ലിക്കൻ പാർട്ടി ഒരുപടി മുന്നിലായിരുന്നെങ്കിലും ശനിയാഴ്ച ഡെമോക്രാറ്റുകൾ അരിസോണ സ്വന്തമാക്കിയതോടെ ഇരുപക്ഷവും 49 സീറ്റുമായി ഒപ്പത്തിനൊപ്പമെത്തിയിരുന്നു.
നെവാഡയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കാതറിൻ കോർട്ടെക്സ് നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചതോടെയാണ് 50 സീറ്റുമായി ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിറുത്തിയത്. അതേസമയം, ഡിസംബർ 6ന് ജോർജിയയിൽ നടക്കുന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ 50ാം സീറ്റ് നേടിയാലും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ടൈ ബ്രേക്കിംഗ് വോട്ട് പരിഗണിക്കുപ്പോൾ ഡെമോക്രാറ്റുകൾക്ക് തന്നെയാവും ആധിപത്യം.
ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വെർനോക്കിനാണ് സർവേ ഫലങ്ങളിൽ നേരിയ മുൻതൂക്കം. കഴിഞ്ഞ സെനറ്റിലും കമലാ ഹാരിസിന്റെ ടൈ ബ്രേക്കിംഗ് വോട്ടിലൂടെയാണ് ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നിലനിറുത്തിയത്. ഇരുപാർട്ടികളും 50 സീറ്റ് വീതം നേടിയിരുന്നു.
ജനപ്രതിനിധി സഭയിൽ വോട്ടെണ്ണൽ തുടരുകയാണ്. റിപ്പബ്ലിക്കൻമാർ മുന്നിലാണെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിട്ടില്ല. 435 അംഗ സഭയിൽ 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. റിപ്പബ്ലിക്കൻമാർക്ക് 211 സീറ്റ് ആയിട്ടുണ്ട്. ഡെമോക്രാറ്റുകൾ കഴിഞ്ഞ ദിവസത്തെ 201ൽ നിന്ന് 204 സീറ്റിലേക്ക് എത്തിയിട്ടുണ്ട്.
ഡെമോക്രാറ്റുകൾക്ക് ഗുണം
സെനറ്റിന്റെ നിയന്ത്രണം ലഭിച്ചത് അടുത്ത രണ്ട് വർഷത്തേക്കുള്ള ബൈഡൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് ഗുണമാകും. ബൈഡന് ജനപ്രീതിയിലുണ്ടായ ഇടിവ് സെനറ്റിൽ പ്രതിഫലിക്കുമെന്ന സർവേ ഫലങ്ങൾക്കിടെയാണ് നേട്ടമെന്നതും ശ്രദ്ധേയമാണ്. ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധി സഭയുമടങ്ങുന്ന അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം പൂർണമായും ഡെമോക്രാറ്റുകൾ നേടിയാൽ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൾ നടപ്പാക്കാൻ അവരെ സഹായിക്കും.
സെനറ്റ് കൈവിട്ട സ്ഥിതിക്ക് ജനപ്രതിനിധി സഭയാണ് റിപ്പബ്ലിക്കൻമാരുടെ പിടിവള്ളി. സഭയിൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബൈഡൻ സർക്കാരിന് നിയമനിർമ്മാണങ്ങൾ പാസാക്കാൻ പ്രയാസമായേക്കും. സർവേഫലങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് നിലവിൽ സഭയിൽ ഡെമോക്രാറ്റുകൾ കാഴ്ചവയ്ക്കുന്നത്. അതേ സമയം, സെനറ്റിലെ ഭൂരിപക്ഷത്തിൽ സന്തുഷ്ടനാണെന്ന് ബൈഡൻ പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് യു.എസിൽ മിഡ് ടേം തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |