കണ്ണൂർ: ആർഎസ്‌എസ് നേതാവിനെ മന്ത്രിയാക്കി നെഹ്‌റു വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അഭിപ്രായത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെഹ്‌റുവിനെ ചാരി തന്റെ വർഗീയ മനസിനെയും ആർഎസ്‌എസ് പ്രേമത്തെയും ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് അധ:പതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'രാജ്യം ജവഹർലാൽ നെഹ്രുവിനെ സ്‌മരിക്കുന്ന ശിശുദിനത്തിൽ ആർഎസ്‌എസിനെ വെളളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്രു.' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തരം 1947 ഡിസംബർ ഏഴിന് മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ആർഎസ്‌എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുളള സംഘടനയാണെന്നും തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത് എന്നാണ് ആർഎസ്‌എസിനെക്കുറിച്ച് നെഹ്രു പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്‌എസ് ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്ന അവകാശവാദത്തിൽ അകപ്പെടരുതെന്ന് മറ്റൊരു കത്തിൽ നെഹ്രു അറിയിപ്പ് നൽകിയതും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ശ്യാമപ്രസാദ് മുഖർജി ആർട്ടിക്കിൾ 370നെ എതിർത്ത് കാശ്‌മീരിൽ പ്രവേശിച്ച സമയത്ത് അദ്ദേഹം അറസ്‌റ്ര് ചെയ്യപ്പെട്ടതായും അന്ന് പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നെന്ന വസ്‌തുത കെ.സുധാകരൻ മറന്നത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്യാമപ്രസാദ് മുഖർജിയെയും ഡോക്‌ടർ അംബേദ്‌കറെയും താരതമ്യം ചെയ്യുന്നതുവഴി സുധാകരൻ ചരിത്രത്തെ വക്രീകരിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം കെ.സുധാകരന്റെ അഭിപ്രായം വളച്ചൊടിച്ചതാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി അഭിപ്രായപ്പെട്ടത്. എന്നാൽ സുധാകരന്റെ അഭിപ്രായം അംഗീകരിക്കാനാവില്ലെന്നും അടുത്ത മുന്നണി യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും മുസ്ളീംലീഗ് നേതാവ് എം.കെ മുനീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |