ന്യൂഡൽഹി: സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണെന്നും നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ആർക്കും ഇടപെടാൻ കഴിയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡൽഹിയ്ക്ക് പുറപ്പെടുന്നതുവരെ തന്റെ പക്കലേയ്ക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയില്ല. കിട്ടാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനാകില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. ആരോടും വ്യക്തിപരമായ ശത്രുതയില്ല. ചാൻസലർ എന്ന നിലയിൽ തീർത്തും അസ്വസ്ഥനാണ്.
ശക്തമായ രാഷ്ടീയ ഇടപെടൽ ഉണ്ടായിരുന്നു. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കും സർക്കാരിന്റെ നടത്തിപ്പ് ചുമതല തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമാണ്. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ അതുസംബന്ധിച്ച നിലപാട് സുപ്രീം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ എന്റെ അധികാരപരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിയിലും പ്രവർത്തിക്കണം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ട. പല തവണ വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടൽ സ്ഥിരമായി നടന്നു. രാജ്യത്തെല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്കാണ്. ഞാൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെട്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാൽ രാജിവയ്ക്കാൻ തയ്യാറാണ്.
സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാനാകില്ല. വ്യക്തികളെക്കുറിച്ചല്ല, മറിച്ച് കേരളത്തിലെ വിദ്യാർത്ഥികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അവർ ഉന്നതവിദ്യാഭ്യാസത്തിനായി കേരളം വിടുകയാണ്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മികച്ചതാണെങ്കിലും കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്നത് ഞാൻ മാത്രം പറയുന്ന കാര്യമല്ല. സമ്മർദ്ദം ചെലുത്തി കാര്യം നേടാമെന്ന് ആരും കരുതേണ്ട. ഒപ്പിടാതെ വച്ച ബില്ലുകളെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയില്ല. ഇത് തുടർന്നുപോരുന്ന ശീലമാണ്. കേരളത്തിലെ സർവകലാശാലകളിൽ നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നത്'- ഗവർണർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |