വാഷിംഗ്‌ടൺ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകി യു എസ് ഗതാഗത വകുപ്പിന്റെ ഉത്തരവ്. 988.25 കോടി രൂപ (121.4 മില്യൺ ഡോളർ) യാത്രക്കാർക്ക് റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൺ ഡോളർ) പിഴയായും നൽകാൻ യു എസ് ഉത്തരവിട്ടു. വിമാന ടിക്കറ്റ് റദ്ദാക്കിയതിന് ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിന്റെ പേരിലാണ് നടപടി. കൊവിഡ് കാലത്തെ പരാതികളാണ് യു എസ് ഗതാഗത വകുപ്പ് കൂടുതലായും പരിഗണിച്ചത്.
ആകെ ആറ് എയർലൈനുകളിൽ നിന്നായി ഏകദേശം 5000 കോടി രൂപയാണ് യു എസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ഈടാക്കുന്നത്. റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മാത്രം ടിക്കറ്റ് തുക തിരിച്ചുനൽകുന്ന എയർ ഇന്ത്യയുടെ നയം യു എസ് ഗതാഗത വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിമാനക്കമ്പനികൾ യാത്ര റദ്ദാക്കുകയോ റൂട്ടിൽ ഗണ്യമായ മാറ്റം വരുത്തുകയോ ചെയ്താൽ യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിന് എയർലൈനുകൾക്കും ടിക്കറ്റ് ഏജന്റുമാർക്കും നിയപരമായ ബാദ്ധ്യതയുണ്ടെന്ന് യു എസ് നിയമം വ്യക്തമാക്കുന്നു.
എയർലൈനുകൾ റീഫണ്ട് നിരസിക്കുകയും പകരമായി യാത്രക്കാർക്ക് വൗച്ചറുകൾ നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് യു എസ് ഗതാഗത വകുപ്പ് പറയുന്നു. വിമാന സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാർക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ടെന്നിരിക്കെ അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് എയർ ഇന്ത്യ റീഫണ്ട് നൽകിയുന്നത്. ഇതാണ് കമ്പനിയിൽ നിന്ന് പിഴ ഈടാക്കാൻ കാരണം. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപുള്ള പരാതികളിലാണ് നടപടി. വിമാന സർവീസ് റദ്ദാക്കിയത് സംബന്ധിച്ച് യു എസ് ഗതാഗത വകുപ്പിന് മുമ്പാകെ സമർപ്പിച്ച 1900 റീഫണ്ടുമായി ബന്ധപ്പെട്ട പരാതികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എയർ ഇന്ത്യ നൂറ് ദിവസത്തിലധികം സമയമെടുത്തുവെന്നും യു എസ് ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |