പത്തനംതിട്ട : അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കാനായി വിഭാവനം ചെയ്ത പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ചുവപ്പ് കാർഡ്. മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ പദ്ധതി നിർമ്മാണവുമായി മുന്നോട്ടുപോകാനാവില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം വിലയിരുത്തി. 16 കോടിയുടെ പദ്ധതിക്ക് ആദ്യഘട്ടമായി ആറ് കോടി അനുവദിച്ചിരുന്നു. ഇതിൽ 4.5 കോടിയും ചെലവാക്കിയെന്നാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. നടന്നത് പദ്ധതി പ്രദേശത്ത് പൈലിംഗ് നിർമ്മാണവും മണ്ണിട്ട് ഉയർത്തലും മാത്രം. നിർമാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായും സംശയം ഉയർന്നു.
നഗരസഭയുമായി ചേർന്നാണ് പദ്ധതി തുടങ്ങിയത്. നിർമ്മാണമാനദണ്ഡം ലംഘിച്ചതായി കേന്ദ്രസംഘം നഗരസഭയെ അറിയിച്ചു. ആദ്യഘട്ടത്തിൽ അനുവദിച്ച നാലര കോടിയുടെ പ്രവർത്തികൾ പ്രദേശത്ത് കാണാനില്ലെന്ന് സംഘം പറഞ്ഞു. പദ്ധതിയുടെ പ്ലാനിലും മാറ്റം വരുത്തിയതായി കണ്ടെത്തി. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ കരാർ ഏറ്റെടുത്തത്.
ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായാണ് ഇൻഡോർ സ്റ്റേഡിയം പത്തനംതിട്ടയ്ക്ക് ലഭിച്ചത്. 2017ൽ അന്നത്തെ ഗവർണർ പി.സദാശിവം സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം പണി തുടങ്ങാൻ ഏറെ വൈകിയിരുന്നു. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയെ തുടർന്ന് ഗവർണറുടെ ഒാഫീസ് വിശദീകരണം തേടിയിരുന്നു. 2020ൽ സെപ്തംബറിൽ നിർമ്മാണം തുടങ്ങിയ ശേഷം പൈലിംഗ് ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.
ഇൻഡോർ സ്റ്റേഡിയം പദ്ധതി
5500 ചതുശ്ര അടി വിസ്തീർണം
4 വോളിബോൾ കോർട്ടുകൾ
2 ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ
6 ഷട്ടിൽ കോർട്ടുകൾ
വിസിറ്റേഴ്സ് ലോഞ്ച്
വിശ്രമമുറി
പവലിയൻ
ഇൻഡോർ ഹാൾ
ഡ്രസിംഗ് റൂം
കോൺഫറൻസ് ഹാൾ
5000 കാണികൾക്ക് ഇരിക്കാം
600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
2 രാജ്യാന്തര മത്സരങ്ങൾ ഒരേ സമയം നടത്താം.
മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസംഘം,
അഴിമതി നടന്നതായും സംശയം
'' നിർമ്മാണം ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് കേന്ദ്രസംഘം അറിയിച്ചു. പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ എന്തു ചെയ്യാൻ കഴിയുമെന്ന് നഗരസഭ ആലോചിക്കും. എം.പിയുമായി ചർച്ച നടത്തും.
ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |