തിരുവനന്തപുരം: തന്റെ മനസ്സ് ബി.ജെ.പിക്കൊപ്പം എന്ന കെ. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിറുത്തിക്കാണില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പരിഹസിച്ചു. 'സുരേന്ദ്രാ, ആളുംതരവും നോക്കി കളിക്കണം 'എന്നേ പറയാനുള്ളൂ. 'ജീവനുള്ള ഒരു കോൺഗ്രസ്സുകാരനും ബി.ജെ.പിക്കൊപ്പം വരില്ല.
എ.കെ.ജി സെന്ററിൽ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകൾ എഴുതി നൽകുന്നത് എന്നതിനുള്ള നല്ല തെളിവാണിപ്പോഴത്തെ പ്രസ്താവന. കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണിതെല്ലാം. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകൾ വലിയ തോതിൽ നഷ്ടപ്പെട്ടു. തൃക്കാക്കരയിൽ അതിദയനീയമായി രണ്ട് പേരും തോറ്റു. ഭാരത് ജോഡോ യാത്രയിൽ വൻ ജനാവലി രാഹുൽ ഗാന്ധിക്കൊപ്പം ഹൃദയം ചേർന്ന് നടന്നു. ഇതിനെയെല്ലാം സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ഭയന്നു. ഭാരത് ജോഡോ യാത്രയെ തോൽപ്പിക്കാൻ പിണറായി- സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതിൽ നിന്നെല്ലാം മുഖം രക്ഷിക്കാൻ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണിപ്പോൾ കാണുന്നത്. കോൺഗ്രസ്സുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
ബി.ജെ.പിയെ സുഖിപ്പിക്കാൻ അമിത്ഷായെ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള വള്ളംകളിക്ക് ഞങ്ങൾ ക്ഷണിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാൻ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സർക്കാർ പ്രതിനിധികളെ അയച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവരെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |