ന്യൂഡൽഹി: ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കണമെന്നും തനിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ രാജ്‌ഭവൻ മാർച്ചിനെക്കുറിച്ച് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. വിവാദ ഒാർഡിനൻസ് താൻ ഡൽഹിയിലേക്ക് പുറപ്പെടുന്നത് വരെ കൈയിൽ കിട്ടിയിരുന്നില്ല. അതിനാൽ അതേക്കുറിച്ച് പ്രതികരിക്കാനാകില്ല.
താൻ സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. ഓരോരുത്തരും അവരവരുടെ പരിധിയിൽ നിൽക്കണം. സ്വന്തം പരിധിയിൽ നിൽക്കാൻ തനിക്കറിയാം. താൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടതായി തെളിയിച്ചാൽ രാജിവയ്ക്കാം. കേരളത്തിലെ 13 സർവകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്. അതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കാണിക്കാം.
സർവകലാശാലകളെ പാർട്ടി വകുപ്പുകളാക്കി മാറ്റാൻ അനുവദിക്കില്ല. അവയുടെ നടത്തിപ്പിന് കൃത്യമായ നിയമങ്ങളുണ്ട്. അത് രാജ്യത്തെ നിയമമാണ്. വ്യക്തികളുടെ നിയമമല്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാവർക്കും ബാധകമാണ്.
ചാൻസലർ എന്ന നിലയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താൻ നിറവേറ്റുന്നത്. അതിൽ നിന്ന് പിൻമാറാൻ ഒരുക്കമല്ല. ആരോടും വ്യക്തിപരമായ വിദ്വേഷമില്ല. കോടതി വിധിക്കും യു.ജി.സി ചട്ടങ്ങൾക്കും വിരുദ്ധമായ നടപടികളെ പിന്തുണയ്‌ക്കാനാകില്ല. കേരളത്തിലെ സ്‌കൂളുകളിലെ സാഹചര്യം മികച്ചതാണെങ്കിലും സർവകലാശാലകളിലെ സ്ഥിതി അങ്ങനെയല്ല. ചില കുട്ടികളോട് സംസാരിച്ചപ്പോൾ വ്യക്തമായ കാര്യമാണിത്.
'ബില്ല് വരട്ടേ'
ഒാർഡിനൻസിന് പകരം ബില്ലു കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെപ്പറ്റി മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അത് വരട്ടെയെന്നായിരുന്നു ഗവർണറുടെ മറുപടി. ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിൻമേൽ വിശദീകരണം തേടിയപ്പോൾ സർക്കാരിൽ നിന്ന് ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |