കണ്ണൂർ: രാജ്യത്തിന്റെ ഭരണഘടനക്കും ഫെഡറൽ സംവിധാനത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തന്റെ തെറ്റുകൾ സ്വയം തിരുത്താൻ തയ്യാറാകണമെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിഷം പുരണ്ട രാഷ്ടീയ ആയുധമായി സ്വയം അധഃപ്പതിക്കുന്നത് ഭരണഘടനാ പദവിയിലിരിക്കുന്ന ആൾക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻമാർച്ചിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ എന്ന് സുപ്രീം കോടതി തന്നെ പല തവണ വ്യക്തമാക്കിയിട്ടും ഇവിടുത്തെ ഗവർണർ ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണ്. അദ്ദേഹം കേന്ദ്ര സർക്കാരിൽ നിന്ന് എന്തൊക്കെയോ വീണ്ടും പ്രതീക്ഷിക്കുന്നുണ്ട്.
ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ എത്ര പാർട്ടികളിൽ ചേക്കേറിയെന്ന് അദ്ദേഹത്തിന് തന്നെ ക്രമത്തിൽ പറയാൻ പറ്റില്ലെന്നും എം.എ.ബേബി പറഞ്ഞു.കളക്ടറേറ്റ് മൈതാനിയിൽ ആയിരങ്ങൾ അണിനിരന്ന സംഗമത്തിൽ മുൻ ഐ.എ.എസ്.ഉദ്യോഗസ്ഥൻ പി.കമാൽകുട്ടി അദ്ധ്യക്ഷത വഹിച്ചു..
എൽ.ഡി.എഫ് നേതാക്കളായ കെ.പി.സഹദേവൻ,സി.പി മുരളി,ജോയികൊന്നക്കൽ,പി.പി.ദിവാകരൻ,ടി.എൻ.ശിവശങ്കരൻ, കെ.പി.ചന്ദ്രൻ,കെ.കെ.ജയപ്രകാശ്,കാസീം ഇരിക്കൂർ, എ.ജെ.ജോസഫ്, കെ.സി.ജേക്കബ്, ജോസ് ചെമ്പേരി, സി.വത്സൻ,ഡോ.എ.നിശാന്ത് എന്നിവർ പ്രസംഗിച്ചു. എം.വി.ജയരാജൻ,പി.ജയരാജൻ,വി.ശിവദാസൻ,എം,പി.തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |